പിണങ്ങികഴിഞ്ഞിരുന്ന ഭാര്യ സുഹൃത്തിനൊപ്പം സ്ക്കൂട്ടറിൽ, ബൈക്കിലെത്തി ഭർത്താവ് ഇടിച്ചിട്ടു; അറസ്റ്റ്

ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയേയും കൂട്ടുകാരിയെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചു വീഴ്ത്തി. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് പിടികൂടി.

ആറാട്ടുപുഴ റിയാസ് മൻസിൽ ഷാജഹാൻ (33) ആണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ മുട്ടം താഴ്ചയിൽ നൗഫിയ (28) യേയും ഇവരുടെ സുഹൃത്ത് ഏവൂർ വടക്ക് കാങ്കാലിൽ ശിൽപ്പ (19) യേയും ബൈക്കിൽ എത്തി ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ പരിക്കേറ്റ നൗഫിയയും ശിൽപ്പയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ഏവൂർ ദേശബന്ധു വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

നൗഫിയയും ഭർത്താവ് ഷാജഹാനും ഒരു വർഷമായി പിണങ്ങി കഴിയുകയാണ്. വിവാഹമോചനത്തിനായി കുടുംബ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്.  മുട്ടത്ത് ബ്യൂട്ടിപാർലർ നടത്തുകയാണ് നൗഫിയ. സുഹൃത്തായ ശിൽപയുമായി ഏവൂരിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് തിരിച്ചു സ്കൂട്ടറിൽ വരുന്നതിനിടയിൽ ബൈക്കിൽ എത്തിയ ഷാജഹാൻ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു.

സ്കൂട്ടർ മറിയാതിരുന്നതിനെ തുടർന്ന് ഇയാൾ സ്കൂട്ടറിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. കരിയിലക്കുളങ്ങര എസ് എച്ച് ഒ സുനീഷ് എൻ, എസ് ഐ ബജിത്ത് ലാൽ, എ എസ് ഐ പ്രദീപ്, സി പി ഒ അനി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News