ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ ഭാര്യയും ഭര്‍തൃസഹോദരനും ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി

പാട്‌ന:ബീഹാറിലെ സിവാൻ ജില്ലയിലെ ജാർതി മാതാ ക്ഷേത്രത്തിൽ അസാധാരണമായ ഒരു വിവാഹം നടന്നു. സമീപ ഗ്രാമത്തില്‍ നിന്നുമെത്തിയ യുവതിയും യുവാവുമാണ് വിവാഹിതരായത്. എന്നാല്‍ ഇവര്‍ ബന്ധുക്കളാണെന്ന് തിരിച്ചറിഞ്ഞതോടെ വിഷയം വളരെ വേഗം ഗ്രാമത്തില്‍ പരക്കുകയും ആള് കൂടുകയും ചെയ്തത് ചെറിയൊരു സംഘര്‍ഷത്തിന് വഴിതെളിച്ചു. വരന്‍റെ സഹോദരന്‍റെ ഭാര്യയായിരുന്നു വധു.  ഹിന്ദു ആചാര പ്രകാരം ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്ന ശേഷമാണ് നാട്ടുകാര്‍ വിവരമറിഞ്ഞെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വധു സംഗീതയുടെ ഭര്‍ത്താവിന്‍റെ സഹോദരനാണ് വരൻ കൃഷ്ണ. ഭര്‍ത്താവ് വീട് വിട്ട് ദൂരെ പോയ സമയത്താണ് ഇരുവരും അടുത്ത ഗ്രാമത്തിലെത്തി ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടിനിന്ന ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തില്‍ വരന്‍, വധുവിന് സിന്ദൂരം ചാര്‍ത്തി. പക്ഷേ, വിവാഹ ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം നാട്ടുകാരറിഞ്ഞത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു.

2018 -ലാണ് ഗോപാൽഗഞ്ചിലെ ബറൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ ബർഹേദ ഗ്രാമത്തിൽ നിന്നുള്ള സംഗീതയെ, മഹാരാജ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ പൊഖാര മതിയ ഗ്രാമത്തിലെ താമസക്കാരനായ നന്ദ് കിഷോർ മഹാതോ മുമ്പ് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. നന്ദ് കിഷോർ പിന്നീട് ജോലിക്കായി സംസ്ഥാനത്തിന് പുറത്തേക്ക് പോയി. 

ഈ സമയത്ത് സംഗീതയ്ക്ക് ഭര്‍ത്താവിന്‍റെ സഹോദരനായ കൃഷ്ണയോട് അടുപ്പം തോന്നി. ഭര്‍ത്താവിന്‍റെ അസാന്നിധ്യത്തില്‍ ഇരുവരുടെയുടെ പ്രണയം ശക്തമാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ഇതിന് നാട്ടുകാരുടെ പിന്തുണ അവശ്യമായതിനാല്‍ പ്രശ്നം അവരുടെ ഗ്രാമത്തിലെ അധികാരികളുടെ മുന്നിലെത്തി. ഇതേതുടര്‍ന്ന് ഇരുകൂട്ടരുടെയും കുടുംബാംഗങ്ങളെ വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയ ശേഷമാണ് ഇവരുടെ വിവാഹത്തിന് നാട്ടുക്കൂട്ടം അനുമതി നല്‍കിയത്.

ഇതേ തുടര്‍ന്നാണ് ഇരുവരും സമൂപ ഗ്രാമത്തിലെ  ജാർതി മാ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവരുടെയും ഗ്രാമവാസികള്‍, ക്ഷേത്രത്തിലൊത്തു കൂടിയ തദ്ദേശവാസികളോട് കാര്യങ്ങള്‍ വിശദീകരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞ് പോയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News