24.9 C
Kottayam
Monday, May 20, 2024

18 വര്‍ഷത്തിനുശേഷം ട്വിസ്റ്റ്‌ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട്

Must read

മലപ്പുറം: ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്. സിനിമയ്ക്കു കാരണമായ യഥാർഥസംഭവത്തിൽ യുവാക്കളോട് മോശമായി പെരുമാറിയ പോലീസുകാരെക്കുറിച്ച് 18 വർഷത്തിനുശേഷം അന്വേഷണം.

2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി. ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കണമെന്നും ആഭ്യന്തരസെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിർദേശിച്ചു.

എറണാകുളം മഞ്ഞുമ്മലിൽനിന്നാണ് 2006-ൽ ഒരുസംഘം യുവാക്കൾ കൊടൈക്കനാൽ സന്ദർശിക്കാൻപോയത്. അതിലൊരാൾ ഗുണാ കേവ് എന്നറിയപ്പെടുന്ന ഗുഹയിൽ വീണുപോവുകയായിരുന്നു. അങ്കലാപ്പിലായ ചെറുപ്പക്കാർ കൊടൈക്കനാൽ പോലീസ് സ്റ്റേഷനിൽച്ചെന്ന് സഹായമഭ്യർഥിച്ചു. സിനിമയിൽ പിന്നീട് കാണുന്ന രംഗം പോലീസുകാർ അവരെ ക്രൂരമായി മർദിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പിന്നീട് അവരുടെ പണം ദുരുപയോഗം ചെയ്യുന്നതുമായിരുന്നു.

എന്നാൽ, സിനിമയിലുള്ളതിനെക്കാൾ ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് ഈ യുവാക്കൾ തന്നോടുപറഞ്ഞതായി ഹർജിക്കാരനായ ഷിജു എബ്രഹാം പറഞ്ഞു. മർദിച്ചതിനുപുറമേ പണം തട്ടിയെടുത്തു. ഒരു പോലീസുകാരനെമാത്രം കൂടെ പറഞ്ഞയച്ചു.

120 അടിയോളം ആഴമുള്ള ഗുഹയിൽ ചെറുപ്പക്കാരിലൊരാളായ സിജുതന്നെയാണ് ഇറങ്ങിയത്. ഈ സാഹസികതയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ അടിസ്ഥാനപ്രമേയം. രക്ഷാപ്രവർത്തകനായ മഞ്ഞുമ്മൽ സ്വദേശി സിജുവിനെ രാഷ്ട്രം ജീവൻരക്ഷാ പതക് നൽകി ആദരിക്കുകയും ചെയ്തു.

യഥാർഥ നായകനായ സിജുവിനോട് സംസാരിച്ചതിനെത്തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് ഷിജു എബ്രഹാം പറഞ്ഞു. തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാവുകൂടിയായ ഷിജു എബ്രഹാം 2020-ൽ മധുര ഹൈവേയിൽ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലും ഇടപെട്ടിരുന്നു. അന്ന് അദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച ഡി.ജി.പി. ജെ.കെ. ത്രിപാഠി കവർച്ചക്കാർക്കെതിരേ കടുത്ത നടപടിയാണെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week