പന്ത്രണ്ടുകാരിക്ക് പ്രണയലേഖനം നല്‍കി; അധ്യാപകനെ നാട്ടുകാര്‍ തലമുണ്ഡനം ചെയ്ത് മുഖത്ത് കരിഓയില്‍ ഒഴിച്ചു

ലക്നൗ: പന്ത്രണ്ടുകാരിക്ക് പ്രണയലേഖനം നല്‍കിയ അധ്യാപകനെ നാട്ടുകാര്‍ തലമുണ്ഡനം ചെയ്തു മുഖത്ത് കരിഓയില്‍ ഒഴിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. 24കാരനായ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിക്കുകയും കരിഓയില്‍ ഒഴിച്ചു നാടു മുഴുവന്‍ നടത്തിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഝാന്‍സിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. വൈഭവ് നായിക്ക് എന്ന അധ്യാപകനെയാണ് നാട്ടുകാര്‍ മര്‍ദ്ദിക്കുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്തത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ വൈഭവ് നായിക്ക് 12 വയസുകാരിക്ക് പ്രണയലേഖനം നല്‍കിയതില്‍ പ്രകോപിതരായാണ് നാട്ടുകാര്‍ അധ്യാപകനെ കൈകാര്യം ചെയ്തത്.

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഏറെ കാലമായി വൈഭവ് ശല്യം ചെയ്തു വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈഭവ്, പെണ്‍കുട്ടിയെ കൊണ്ട് എല്ലാ ദിവസവും ഫോണ്‍ ചെയ്യിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. തന്നെ ഫോണില്‍ വിളിച്ചില്ലെങ്കില്‍ ആത്മത്യ ചെയ്യുമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

സഹിക്കാനാകാതെ വന്നതോടെ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിക്കുകയും അധ്യാപകനെ താമസസ്ഥലത്ത് എത്തി ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അതിനു ശേഷം തലമുണ്ഡനം ചെയ്ത് മുഖത്ത് കരിഓയില്‍ ഒഴിച്ചു. പിന്നീട് ഗ്രാമത്തിലുടനീളം നടത്തിച്ചതായും പോലീസ് പറയുന്നു.

സംഭവത്തില്‍ രണ്ടു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് അനുസരിച്ച് അധ്യാപകനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതു കൂടാതെ അധ്യാപകന്റെ പരാതിയില്‍ നാട്ടുകാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News