മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിനോട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി മൊഴി. സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയായ സിജി വിജയനാണ് മൊഴി നല്‍കിയത്.

സ്വപ്നയെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നാണ് മൊഴി. ശബ്ദരേഖ ചോര്‍ന്നത് അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായുള്ള സ്വപ്നയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും മൂന്നു മന്ത്രിമാരുടെയും പ്രേരണയെത്തുടര്‍ന്നാണു യുഎഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയതെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്നു കസ്റ്റംസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരന്നു.

അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക കസ്റ്റംസിന് മുന്‍പില്‍ ഹാജരായി. കരമന സ്വദേശിനിയായ ദിവ്യയാണ് ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്.

ഫോണുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് എന്നിവ ഹാജരാക്കാന്‍ കസ്റ്റംസ് ദിവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് ദിവ്യ നല്‍കുന്ന വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News