മകളുടെ ഓര്‍മ്മയ്ക്കായി ഓക്സിജന്‍ സംവിധാനമൊരുക്കി സുരേഷ് ഗോപി എം.പി

തൃശൂര്‍: രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണ പദ്ധതി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടപ്പാക്കി. സംസ്ഥാനത്താദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പദ്ധതി നടപ്പാക്കിയത്. പൊതുജനപങ്കാളിത്തത്തോടെയാണ് പദ്ധതി പൂര്‍ത്തിയായത്. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴിയാണ് ഓക്‌സിജന്‍ എത്തിക്കുന്നത്.

മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എം പി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങളാണ് നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നല്‍കിയത്. എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല.

ഒരു കൊറോണ രോഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി ചെക്ക് കൈമാറുന്ന വേളയില്‍ വ്യക്തമാക്കിയിരുന്നു.

ആറു വാര്‍ഡുകളിലെ 500 ബെഡുകള്‍ക്ക് അരികിലായാണ് പ്രാണ പദ്ധതിവഴി ഓക്‌സിജന്‍ എത്തിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ഒരു കട്ടിലില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ 12,000 രൂപയാണ് ചെലവ് വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News