അന്ന് വിഷമിച്ച് ഇറങ്ങിപ്പോയ സുരേഷ് ഗോപി തിരിച്ചുവരുന്നു; ‘അമ്മ’യിലേക്ക് മാസ് എന്‍ട്രി നടത്തുമോ?

കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയിലേക്ക് നടന്‍ സുരേഷ് ഗോപി തിരിച്ചുവരുന്നു. അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന്റെ മുഖ്യാതിഥിയായാണ് സുരേഷ് ഗോപി എത്തുന്നത്. മേയ് ഒന്നാം തീയതി എറണാകുളത്ത് വച്ച് നടക്കുന്ന പരിപാടിയിലാണ് സുരേഷ് ഗോപി പങ്കെടുക്കുക. അമ്മ സംഘടനയില്‍ നിന്ന് വര്‍ഷങ്ങളായി മാറി നില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി.

അമ്മ സംഘടന ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടിയുമായി നടന്ന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അമ്മയുടെ പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനിന്നത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പല അഭിമുഖങ്ങളിലും തുറന്നുപറച്ചില്‍ നടത്തിയിരുന്നു. 1997 ന് ശേഷം അമ്മയുടെ പരിപാടികളിലും, സ്റ്റേജ് ഷോ കളിലൊന്നും സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല.

സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നീ താരങ്ങളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ സംഘടനയ്ക്ക് തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപിയുടെ ചിരിച്ചുവരവ് ഏവരെയും അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, അമ്മ സംഘടനയില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് സുരേഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

അന്ന് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെയായിരുന്നു. 1997ല്‍ ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടിയായിരുന്നു അറേബ്യന്‍ ഡ്രീംസ്. നാട്ടില്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്ത് കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി, പാലക്കാട് കലക്ടറുടെ ധനശേഖരണ പരിപാടിയായി അഞ്ച് സ്റ്റേജ് ഷോ കളിച്ചിരുന്നു.

ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ ഈ ഷോ ഇവിടങ്ങളില്‍ അവതരിപ്പിച്ചു. ഷോ നടത്തുന്നയാള്‍ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്കു തരുമെന്ന് സുരേഷ് ഗോപി അമ്മ സംഘടനയെ അറിയിച്ചു. കല്‍പ്പനയും, ബിജു മേനോനും താനും പ്രതിഫലം വാങ്ങിയില്ല. ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗില്‍ ചോദ്യം വന്നു ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും എന്നെ മീറ്റിംഗില്‍ ഇരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാന്‍ ശരിക്കും പാവമാ. അങ്ങേര് അടയ്ക്കാത്തിടത്ത് താന്‍ അടക്കുമോ എന്ന് അമ്പിളി ചേട്ടന്‍ ചോദിച്ചു.

ആ ‘താന്‍’ ഞാന്‍ പൊറുക്കില്ല. എനിക്ക് വലിയ വിഷമമായി. തിരിച്ചു പറയേണ്ടി വന്നു. അയാള്‍ അടച്ചില്ലെങ്കില്‍ ഞാന്‍ അടക്കും എന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോയി. എന്നിട്ടും അയാള്‍ അത് അടച്ചില്ല. അപ്പോള്‍ അമ്മയില്‍ നിന്നും രണ്ടു ലക്ഷം പിഴയടക്കാന്‍ നോട്ടിസ് വന്നു. എന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള പണമെടുത്തടച്ചു.

പക്ഷെ അന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ശിക്ഷിക്കപ്പെട്ടവനാണ്. ഇനി ഒരു ഭാരവാഹിത്വവും ഞാന്‍ അവിടെ ഏറ്റെടുക്കില്ല. ഞാന്‍ മാറി നില്‍ക്കും. പക്ഷെ അമ്മയില്‍ നിന്നും അന്വേഷിക്കും. 1999 മുതല്‍ ഒരു തീരുമാനമെടുക്കുമെങ്കില്‍ എന്നോട് ചര്‍ച്ച ചെയ്തിട്ടേ എടുക്കൂവെന്ന് സുരേഷ് അഭിമുഖത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News