ഫ്ലാറ്റ് കൈമാറല്‍ വൈകിയാൽ നഷ്ടപരിഹാരം: ഉപഭോക്തൃ കോടതിയുടെ അധികാരം ഇല്ലാതാകില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഫ്‌ലാറ്റ് കൈമാറാന്‍ നിര്‍മ്മാതാക്കള്‍ വൈകിപ്പിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റ് കൈമാറാന്‍ വൈകിയതിലൂടെ സേവനത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കുന്ന സമയത്ത് അപ്പീല്‍ക്കാരന്‍ ഒരു ‘ഉപഭോക്താവ്’ അല്ലെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ 2016ലെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്.

ഫ്‌ലാറ്റ് കൈമാറ്റത്തില്‍ ഉണ്ടായ താമസവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര അവകാശം, കൈമാറ്റത്തിന് മുന്‍പ് സംഭവിച്ച വൈകിപ്പിക്കലിനും ബാധകമാണ്. വൈകിയാണെങ്കിലും പിന്നീട് ഫ്‌ലാറ്റ് ഏറ്റെടുത്തു എന്നതുകൊണ്ട് മാത്രം ഉപഭോക്താവിന്റെ ആ അവകാശങ്ങള്‍ ഇല്ലാതാകില്ലെന്നും കോടതി വ്യക്തമാക്കി.

2003 ജനുവരിയില്‍ ഡല്‍ഹിയിലെ കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയില്‍ അംഗമായ ആളാണ് കേസിനാസ്പദമായ ഫ്‌ലാറ്റ് വാങ്ങിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഉപഭോക്തൃ കോടതി പരാതി സ്വീകരിച്ചിരുന്നുവെന്നും പിന്നീട് അത് ആര്‍ബിട്രേഷനിലേക്ക് (മധ്യസ്ഥ ചര്‍ച്ച) മാറ്റിയതായും രേഖകളില്‍ പറയുന്നു. എന്നാല്‍, കരാറില്‍ ആര്‍ബിട്രേഷന്‍ ക്ലോസ് ഉണ്ടെന്നതുകൊണ്ട് മാത്രം ഉപഭോക്തൃ കോടതിയുടെ അധികാരം ഇല്ലാതാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പരാതി നല്‍കാന്‍ ഉണ്ടായ വൈകിപ്പ്, അതിന്റെ ഉത്തരവാദിത്വം, ഫ്‌ലാറ്റ് നിബന്ധനകളോടെയാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം വെറും സാങ്കേതികതകളുടെ പുറത്ത് തള്ളിക്കളയാവുന്നതല്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യേണ്ട വിഷയങ്ങളാണെന്നും കോടതി വ്യക്തമാക്കി.

ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കേസ് വീണ്ടും പരിഗണിക്കണമെന്നും തെളിവുകള്‍ വിശദമായി പരിശോധിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഫ്‌ലാറ്റ് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതിയുടെ ഈ പുതിയ വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News