ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ പ്രതികൾക്ക് ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാൻ ഭരണഘടനാകോടതികൾക്ക് മാത്രമാണ് അധികാരമെന്ന് ജസ്റ്റിസുമാരായ എ. അമാനുള്ള, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതി ശിക്ഷ ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതിനിരീക്ഷണം.
അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊന്ന കേസിൽ കർണാടക സ്വദേശിയുടെ അപ്പീലിലാണ് ഉത്തരവ്. ശാരീരികബന്ധം എതിർത്തതിന് ബന്ധുവായ സ്ത്രീയെ പ്രതി വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ക്രിമിനൽ നടപടിക്രമ ചട്ടത്തിലെ സെക്ഷൻ 428 പ്രകാരമുള്ള ഇളവിന്റെ ആനുകൂല്യം പ്രതിക്ക് നൽകണോയെന്ന നിയമപ്രശ്നം മാത്രമാണ് പരിഗണിച്ചതെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
ജീവപര്യന്തം തടവ് എന്നതിന്റെ അർഥം ജീവിതാവസാനംവരെ എന്നാണെങ്കിലും അത് ഭരണഘടനയുടെ അനുച്ഛേദം 72, 161 എന്നിവയ്ക്കും സിആർപിസി ചട്ടത്തിനും വിധേയമായ ഇളവിന്റെ ആനുകൂല്യത്തോടെ മാത്രമേ വിധിക്കാനാകൂ. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ 25 മുതൽ 30 വർഷംവരെയോ അല്ലെങ്കിൽ ജീവിതാന്ത്യംവരെയോ പ്രതിക്ക് ഇളവില്ലാത്ത ശിക്ഷ വിധിക്കാം. എന്നാൽ, 14 വർഷത്തിനുമുകളിൽ ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ല. അത് ഭരണഘടനാ കോടതികളുടെ അധികാരമാണെന്നും ഉത്തരവിൽ പറഞ്ഞു. തുടർന്ന് ശിക്ഷ 14 വർഷത്തെ ജീവപര്യന്തമായി കുറച്ച കോടതി, ഇളവിനായി അപേക്ഷ സമർപ്പിക്കാൻ പ്രതിക്ക് അനുമതി നൽകി.


