28.4 C
Kottayam
Monday, April 29, 2024

സുചിത്രയുടെ കാെലപാതകം, കൂടുതൽ വിവരങ്ങൾ പുറത്ത്,ഭാര്യയെയും കുഞ്ഞിനെയും ഒന്ന് കാണണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞ് പ്രതി പ്രശാന്ത്

Must read

പാലക്കാട്: സുചിത്രയെ കൊലപ്പെടുത്തിയതിനു കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് പോലീസ്. ഈ മരണം നടന്നത് അതി ക്രൂരമായെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തുന്നു.പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ്‌ തെളിവെടുപ്പ്‌ നടത്തി. യുവതിയുടെ ആഭരണങ്ങളും മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെടുത്തു. യുവതിയെ കൊലപ്പെടുത്തിയതിനുശേഷം കാലുകള്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല. ഇതിനായി വീണ്ടും തെരച്ചില്‍ നടത്തും. കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര പിള്ള (42)യാണ്‌ പാലക്കാട്ട്‌ കൊലചെയ്യപ്പെട്ടത്‌.

യുവതിയെ മാര്‍ച്ച്‌ 20 മുതല്‍ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കൊല്ലം പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതകം തെളിഞ്ഞത്‌. സംഭവത്തില്‍ പാലക്കാട്ട്‌ വാടകയ്‌ക്ക് താമസിച്ചിരുന്ന സംഗീത അധ്യാപകന്‍ കോഴിക്കോട്‌ ചങ്ങരോത്ത്‌ പ്രശാന്ത്‌ (32)നെ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തു. പ്രശാന്ത്‌ താമസിച്ചിരുന്ന പാലക്കാട്‌ മണലി ശ്രീറാം നഗറിലെ വീടിനോട്‌ ചേര്‍ന്നുള്ള കാടുപിടിച്ച വയലിലാണ്‌ മൃതദേഹം കുഴിച്ചിട്ടിരുന്നത്‌.സിനിമകളിലെ ക്രൈം ത്രില്ലറുകളെ മാതൃകയാക്കിയാണ് പ്രതി കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു.

സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ച പ്രധാന കാരണം. ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. മാര്‍ച്ചില്‍ പ്രശാന്ത് പാലക്കാട്ടെ വാടക വീട്ടില്‍ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു. ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നത്.

ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച്‌ അങ്ങോട്ട് വരുകയാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അത് കൃത്യമായി പ്രതി പോലീസിനോട് പറയുന്നുമുണ്ട് അതായത് സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി.എന്തായാലും ഇത്തരത്തില്‍ സുചിത്ര മഹാരാഷ്ട്രയിലേക്ക് ഫോണ്‍ ചെയ്തശേഷമാണ് വിഷം നല്‍കി കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്.

ഫോണ്‍ രേഖകളില്‍ മഹാരാഷ്ട്ര നമ്പർ വന്നാല്‍ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച്‌ തെറ്റിദ്ധാരണ ഉണ്ടാകാന്‍ സുചിത്രയുടെ ഫോണ്‍ ഏതോ വണ്ടിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫോണിനായുള്ള അന്വേഷണം തുടരുന്നു.രണ്ടേ മുക്കാല്‍ ലക്ഷംരൂപ സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഫോണ്‍ ലഭിച്ചാല്‍ മാത്രമേ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ശേഖരിക്കാന്‍ കഴിയൂ.കൊല നടത്തിയശേഷമാണ്‌ പ്രതി കുഴിവെട്ടാനായി മണ്‍വെട്ടി വാങ്ങിയത്‌. ഈ മണ്‍വെട്ടിയാണ്‌ ശ്രീറാം കോളനിയിലെ അങ്കണവാടിക്ക്‌ പിന്നിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തത്‌.സുചിത്രയുടേതെന്ന്‌ കരുതുന്ന ആഭരണങ്ങള്‍ വീടിനു മുന്‍വശത്തെ മതിലിലെ വിടവില്‍ പ്ലാസ്‌റ്റിക്‌ കവറിലാക്കിയ നിലയിലും കണ്ടെത്തി. മൃതദേഹം കത്തിക്കാനായി പെട്രോള്‍ വാങ്ങിയെന്ന്‌ കരുതുന്ന കാന്‍ രാമാനാഥപുരം തോട്ടുപാലത്തിന്‌ സമീപത്തുനിന്നാണ്‌ ലഭിച്ചത്‌.

മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച കത്തിക്കായി മെറ്റല്‍ ഡിറ്റക്‌ടര്‍ അടക്കമുള്ളവ ഉപയോഗിച്ച്‌ നടത്തിയ തെരച്ചില്‍ ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ ആരംഭിച്ച തെളിവെടുപ്പ്‌ വൈകുന്നേരം ആറുമണിവരെ നീണ്ടു.നാട്ടിലെ സൗമ്യ ശീലനായ യുവാവിന്റ ക്രൂരതകള്‍ പുറത്ത് വന്നതോടെ നടുങ്ങിയത് നാട്ടുകാരും ഉറ്റവരുമായിരുന്നു. ജയിലില്‍ കഴിയുന്ന പ്രശാന്ത് ആകെ അസ്വസ്ഥനാണ്. മൃഗീയ കൊലപാതകം വിവരിക്കുമ്പോഴും അടുപതറാതിരുന്ന പ്രശാന്ത് ഇപ്പോള്‍ കുറ്റബോധം കൊണ്ട് നിറയുകയാണ്. ജയിലിൽ പൊട്ടിക്കരയുകയാണ് ഇയാൾ. ഭാര്യയെയും കുഞ്ഞിനേയും കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week