കൂടത്തായി പരമ്പര കൊലപാതകം:ശ്രീകണ്ഠന്‍ നായര്‍ക്കും ആന്റണി പെരുമ്പാവൂരിനും കോടതി നോട്ടീസ്,13 ന് ഹാജരാവണം,സിനിമാ-സീരിയല്‍ നിര്‍മ്മാണം പ്രതിസന്ധിയില്‍

കോഴിക്കോട്: രാജ്യത്തിനകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച് കൂടത്തായി മരണ പരമ്പരയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് കോടതിയുടെ നോട്ടീസ്. താമരശേരി മുന്‍സിഫ് കോടതിയാണ് നോട്ടീസ് അയച്ചത്. കൂടത്തായ് കേസിലെ മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ അഡ്വക്കേറ്റ് മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

ജനുവരി 13ന് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ കോടതിയില്‍ ഹാജരാകണം. ഇതനുസരിച്ച് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവിയിലെ ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. പരേതനായ റോയ് തോമസിന്റെയും ജോളി തോമസിന്റെയും മക്കളായ റെമോ റോയ് (20) ,റെനോള്‍ഡ് റോയ് (15), റോയ് തോമസിന്റെ സഹോദരി രെന്‍ജി വില്‍സണ്‍ (42) എന്നിവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നീക്കം.

ഇതുപ്രകാരം പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരകളെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമകളുടെയും, സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയക്കുകയാണെന്ന് താമരശേരി മുന്‍സിഫ് കോടതി അറിയിച്ചു. മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂര്‍ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു. ഒപ്പം ഫ്‌ളവേഴ്‌സ് ചാനല്‍കൂടത്തായി എന്ന ചലച്ചിത്ര പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.

ജനുവരി 13ന് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ കോടതിയില്‍ ഹാജരാകണമെന്ന് കോടതി അറിയിച്ചതായി വാദി ഭാഗത്തിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് എം. മുഹമ്മദ് ഫിര്‍ദൗസ് പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News