സ്റ്റേഷനിലെത്തേണ്ടത് ഒന്നരമണിക്കൂര്‍ മുമ്പ്,മുഖാവരണം നിര്‍ബന്ധം,ഭക്ഷം കയ്യില്‍ കരുതണം,റയില്‍വേ യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഡല്‍ഹി:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിനേത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ നിയന്ത്രിതമായി ഇന്നുമുതല്‍ പുനരാരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി റെയില്‍വേ യാത്രക്കാര്‍ക്ക് പാലിക്കേണ്ട കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന് 90 മിനിട്ട് (ഒന്നര മണിക്കൂര്‍) മുമ്പ് സ്റ്റേഷനില്‍ എത്തണം, യാത്ര കൊറോണ രോഗലക്ഷണമില്ലാത്തവര്‍ക്ക് മാത്രം, ശരീരോഷ്മാവ് പരിശോധിക്കും, മുഖാവരണം നിര്‍ബന്ധമായും ധരിക്കണം.

ശരീര അകലം പാലിക്കണം, ഭക്ഷണം കയ്യില്‍ കരുതണം, പാക്ക് ചെയ്ത ലഘുഭക്ഷണവും വെള്ളവും പണംകൊടുത്തു വാങ്ങാം, ട്രെയിനില്‍ പുതപ്പും വിരിയും ലഭിക്കില്ല, സംസ്ഥാനസര്‍ക്കാരുകളുടെ ആരോഗ്യ നിര്‍ദേശം പാലിക്കണം, ആരോഗ്യസേതു ആപ് ഉപയോഗിക്കണം. ഇതനുസരിച്ച് ഐആര്‍സിടിസി വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത് ടിക്കറ്റ് ലഭിച്ചവര്‍ അതത് സ്റ്റേഷനുകളില്‍ ഒന്നര മണിക്കൂര്‍ മുമ്പ് ഹാജരാകണം.സ്റ്റേഷനില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ യാത്ര അനുവദിക്കൂവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സീറ്റ് ഉറപ്പാക്കിയ ടിക്കറ്റുള്ളവരെ മാത്രമേ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. യാത്രക്കാരന് സ്റ്റേഷനിലേക്ക് വരാനും സ്റ്റേഷനില്‍ നിന്ന് പോകാനുമുള്ള വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ടിക്കറ്റ് രേഖയായി ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് ന്യൂഡല്‍ഹി-തിരുവനന്തപുരം സര്‍വീസ് മാത്രമാണ് ഉണ്ടാകുക. ഈ ട്രെയിന് കേരളത്തില്‍ രണ്ടിടത്താകും സ്റ്റോപ്പ് ഉണ്ടാകുക. എറണാകുളം ജങ്ഷന്‍, കോഴിക്കോട് എന്നിവ. കൊങ്കണ്‍ വഴിയാണ് സര്‍വീസ്. കേരളത്തില്‍ ആലപ്പുഴ വഴിയാകും ട്രെയിന്‍ ഓടുക.

ട്രെയിന് മറ്റു സ്റ്റോപ്പുകള്‍- മംഗളുരു, മഡ്ഗാവ്, പനവേല്‍, വഡോദര, കോട്ട എന്നിവയാണ്.ടിക്കറ്റ് ഐആര്‍സിടിസി വെബ്സൈറ്റ് വഴി മാത്രമാണ് ലഭിക്കുക. ഏഴു ദിവസം മുമ്ബുമുതല്‍ റിസര്‍വ്ചെയ്യാം. ട്രെയിന്‍ പുറപ്പെടുന്നതിനു 24 മണിക്കൂര്‍ മുമ്ബ് ബുക്കിങ് അവസാനിപ്പിക്കും. ആര്‍എസി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News