CricketNewsSports

അട്ടിമറി വീരന്‍മാര്‍ ശിശുക്കളായി!അഫ്ഗാനെ തകര്‍ത്ത്‌ ദക്ഷിണാഫ്രിക്ക ടി 20 ലോകകപ്പ് ഫൈനലില്‍

ട്രിനിഡാഡ്: ടി20 ലോകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. സെമിയില്‍ അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഒമ്പത് വിക്കറ്റിനാണ് ജയം. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ എയ്ഡന്‍ മാര്‍ക്രവും സംഘവും അനായാസം ലക്ഷ്യം കണ്ടു. 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ലക്ഷ്യത്തിലെത്തി.ലോകകപ്പില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. കലാശപ്പോരിലെത്താനായില്ലെങ്കിലും ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാന്‍ കയ്യടി നേടിയാണ് മടങ്ങുന്നത്.

57 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമെങ്കിലും അഫ്ഗാന്‍ പൊരുതാനുറച്ചാണ് മൈതാനത്തിറങ്ങിയത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. പിന്നാലെ ടീം അഞ്ചില്‍ നില്‍ക്കേ ആദ്യ വിക്കറ്റും നഷ്ടമായി. ക്വിന്റണ്‍ ഡി കോക്കിനെ ഫസല്‍ഹഖ് ഫറൂഖി ബൗള്‍ഡാക്കി. എട്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സാണ് ഡി കോക്കെടുത്തത്. അതിനിടെ നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ മൂന്നാം ഓവറില്‍ മാര്‍ക്രത്തിന്റെ വിക്കറ്റിനുള്ള അവസരം റിവ്യൂ നല്‍കാത്തതുമൂലം അഫ്ഗാന്‍ നഷ്ടപ്പെടുത്തി. മാര്‍ക്രത്തിന്റെ ബാറ്റിലുരസിയാണ് പന്ത് കടന്നുപോയത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസ് കൈപ്പിടിലാക്കി. എന്നാല്‍ അഫ്ഗാന്‍ റിവ്യൂ നല്‍കിയില്ല. റീപ്ലേകളില്‍ പന്ത് ബാറ്റിലുരസിയിരുന്നെന്ന് വ്യക്തമായിരുന്നു.

പിന്നാലെ റീസ ഹെന്‍ഡ്രിക്‌സും എയ്ഡന്‍ മാര്‍ക്രവും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ അഫ്ഗാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. 8.5 ഓവറില്‍ വിജയതീരത്തെത്തി.റീസ ഹെന്‍ഡ്രിക്‌സ് 25 പന്തില്‍ നിന്ന് 29 റണ്‍സെടുത്തപ്പോള്‍ മാര്‍ക്രം 21 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കുമ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്‌മാനുള്ള ഗുര്‍ബാസിനെ മാര്‍കോ യാന്‍സന്‍ പുറത്താക്കി. മൂന്ന് പന്ത് നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാനായില്ല. പിന്നാലെ ഗുല്‍ബാദിന്‍ നയ്ബിനേയും യാന്‍സന്‍ മടക്കി. എട്ട് പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണ് നയ്ബിന്റെ സമ്പാദ്യം. അഫ്ഗാന്‍ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്നതാണ് ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പിന്നീട് കണ്ടത്. ഇബ്രാഹിം സദ്രാന്‍(2), മുഹമ്മദ് നബി(0), നങയാലിയ ഖരോട്ടെ(2) എന്നിവര്‍ നിരാശപ്പെടുത്തി. ഒരറ്റത്ത് ചെറുത്തുനില്‍പ്പിന് ശ്രമിച്ച അസ്മത്തുള്ള ഒമര്‍സായിയും മടങ്ങിയതോടെ അഫ്ഗാന്‍ തീര്‍ത്തും പ്രതിസന്ധിയിലായി. 12 പന്തില്‍ നിന്ന് 10 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അഫ്ഗാന്‍ 28-6 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ കരിം ജാനത്തും റാഷിദ് ഖാനും പതിയെ അഫ്ഗാന്‍ സ്‌കോറുയര്‍ത്തി. ശ്രദ്ധയോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ട ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 ലെത്തിച്ചു. പത്താം ഓവര്‍ എറിയാനെത്തി തബ്രൈസ് ഷംസി അഫ്ഗാന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഓവറില്‍ കരിം ജാനത്തിനേയും (8) പിന്നാലെയിറങ്ങിയ നൂര്‍ അഹമ്മദിനേയും(0) താരം മടക്കി. റാഷിദ് ഖാനും (8) പുറത്തായതോടെ അഫ്ഗാന്‍ 50-9 എന്ന നിലയിലായി. പിന്നാലെ 56 റണ്‍സിന് അഫ്ഗാന്‍ ഇന്നിങ്‌സ് അവസാനിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സനും ഷംസിയും മൂന്ന് വിക്കറ്റെടുത്തു. റബാദ, നോര്‍ക്യേ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button