മദ്യം വാങ്ങിയാൽ 20 രൂപ ഡെപ്പോസിറ്റ്, കുപ്പി കൊടുത്താൽ പണം തിരികെ തരും

തിരുവനന്തപുരം: 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് (ഗ്ലാസ്) കുപ്പികളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. പ്രതിവര്‍ഷം 70 കോടി മദ്യക്കുപ്പികളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനമേര്‍പ്പെടുത്താനുള്ള തീരുമാനം.

മദ്യക്കുപ്പികള്‍ തിരിച്ചെടുക്കാന്‍ സംവിധാനവും ഏര്‍പ്പെടുത്തും. മദ്യം വാങ്ങുമ്പോള്‍ 20 രൂപ അധികമായി ഡെപ്പോസിറ്റ് തുകയായി ഈടാക്കും. ഈ കുപ്പി ബെവ്കോ ഔട്ട്ലെറ്റില്‍ തിരികെ നല്‍കിയാല്‍ 20 രൂപ തിരിച്ച് നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുക. മദ്യക്കുപ്പികള്‍ മൂലമുണ്ടാകുന്ന മാലിന്യം കുറയ്ക്കാനുള്ള നടപടിയാണ്. ക്ലീന്‍ കേരളം കമ്പനിയുമായി ചേര്‍ന്ന് ഇതിന്റെ പൈലറ്റ് പദ്ധതി സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

തമിഴ്‌നാട്ടിലെ മാതൃക പഠിച്ചിട്ടാണ് കേരളത്തിലും പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ബെവ്‌കോ, ക്ലീന്‍ കേരളം കമ്പനി, എക്‌സൈസ്, ശുചിത്വമിഷന്‍ എന്നിവര്‍ സംയുക്തമായി തമിഴ്‌നാടിന്റെ രീതി പഠിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇതുപ്രകാരം വാങ്ങിയ ഔട്ട്‌ലെറ്റില്‍ തന്നെ കുപ്പി തിരികെ ഏല്‍പ്പിച്ചാല്‍ മാത്രമേ ഡെപ്പോസിറ്റ് തുക തിരികെ കിട്ടൂ. ഭാവിയില്‍ ഏത് ഔട്ട്‌ലെറ്റില്‍ കൊടുത്താലും പണം തിരികെ കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ തീരുമാന പ്രകാരം കുപ്പിയിലെ സ്റ്റിക്കര്‍ നഷ്ടപ്പെടാന്‍ പാടില്ല. സ്വകാര്യ സംരംഭകരെ ഉപയോഗിച്ചാകും കുപ്പികള്‍ സംഭരിക്കുക. ഇതിന് പുറമെ എല്ലാ ജില്ലകളിലും 900 രൂപയ്ക്ക് മുകളിലുള്ള വിദേശമദ്യം വില്‍ക്കുന്ന സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ ബെവ്‌കോ തുറക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ക്യൂ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഈ നീക്കം. ഇതില്‍ ആദ്യത്തേത് ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂര്‍ ജില്ലയിലാകും ആരംഭിക്കുക. പിന്നാലെ നാലെണ്ണം കൂടി മറ്റ് ജില്ലകളില്‍ തുറക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News