കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു. കുഞ്ഞിനെ അമ്മൂമ്മ റോസ്‌ലി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസ്‌ലി(60)യുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം. റോസ്‌ലിക്ക് മാനസിഭ്രാന്തി ഉണ്ടായിരുന്നുവെന്നാണ് വിവരം. നിലവില്‍ ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്.
പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കുഞ്ഞിന്റെ കഴുത്തിലാണ് മുറിവുണ്ടായിരുന്നത്. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അങ്കമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുഞ്ഞിന്റെ ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം എത്തിനിന്നത് റോസ്‌ലിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.


