സില്‍വര്‍ ലൈന്‍ കേരളത്തിന് അനിവാര്യം, വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; സീതാറാം യെച്ചൂരി

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളാ വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സില്‍വര്‍ലൈന്‍ അത്തരത്തിലൊരു പദ്ധതിയാണ്. കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയില്‍ പദ്ധതിയേയും തമ്മില്‍ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യര്‍ത്ഥിച്ചു.
പദ്ധതിയുടെ നയങ്ങള്‍ വ്യത്യസ്തമാണെന്നാണ് സിപിഐഎം ജനറല്‍ സെക്രട്ടറി നല്‍കുന്ന വിശദീകരണം.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥയിലാണ് എതിര്‍പ്പുയര്‍ത്തിയത്. കെ റെയില്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥകള്‍ തീരുമാനിക്കുന്നതേയുള്ളൂ. നിലവില്‍ സര്‍വേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവര്‍ത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

ഇതിനിടെ പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയദാര്‍ഢ്യത്തിന്റേതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടത് ജനാധിപത്യ ബദല്‍ സാധ്യമാക്കാനാണ് ശ്രമം. നിലവിലുള്ള ആഖ്യാനം മാറ്റുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ജാതി സെന്‍സറിനെ സി പി ഐ എം അനുകൂലിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചെങ്കൊടിയുടെ കീഴില്‍ നിന്ന് എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദുത്വ വര്‍ഗീയതയ്ക്ക് എതിരെ മതേതര ശക്തികളെ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാണെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News