30.6 C
Kottayam
Wednesday, May 8, 2024

സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ വമ്പന്‍ സ്രാവുകള്‍; പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ ഞെട്ടിപ്പിക്കുന്നത്

Must read

കൊച്ചി: നയതന്ത്രപാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും പിഎസ് സരിത്തിന്റെയും മൊഴികള്‍ സൂചിപ്പിക്കുന്നതായി കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ നവംബര്‍ 27 മുതല്‍ 29 വരെ സ്വപ്നയും സരിത്തും നല്‍കിയ മൂന്ന് നിര്‍ണായക മൊഴികളാണ് കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതു പരിശോധിച്ച ശേഷമാണു കോടതിയുടെ നിരീക്ഷണം.

പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കും. കുറ്റകൃത്യത്തില്‍ പ്രതികള്‍ വെളിപ്പെടുത്തിയവരുടെ യഥാര്‍ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവും കണ്ടെത്തേണ്ടതുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇവരുണ്ടാക്കിയ അടുത്ത ബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താന്‍ വഴിയൊരുക്കിയത്.

സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറുമായുള്ള ഫോണ്‍ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചതും തെളിവുകള്‍ ശേഖരിക്കാന്‍ സഹായകരമായതായി കോടതി വിലയിരുത്തി. കള്ളക്കടത്തിനു സഹായം നല്‍കിയതിലും പ്രേരിപ്പിച്ചതിലും ശിവശങ്കര്‍ വഹിച്ച പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ പ്രതികള്‍ മായ്ച്ചു കളഞ്ഞ ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതിലൂടെ അന്വേഷണ സംഘത്തിനു സാധിച്ചു.

സ്വപ്നയുടെ ആദ്യമൊഴികള്‍ ശിവശങ്കറെ ബോധപൂര്‍വം കുറ്റകൃത്യത്തില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്ദേശിച്ചു നല്‍കിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ബോധ്യപ്പെട്ടത് ഇതിലൂടെയാണെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ശിവശങ്കറെ കേസില്‍ പ്രതിചേര്‍ക്കാനും വിശദമായി ചോദ്യം ചെയ്ത് ആരോപണങ്ങളില്‍ വ്യക്തത വരുത്താനും അന്വേഷണ ഉദ്യോഗസ്ഥന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഏഴിന് രാവിലെ 11 നു ശിവശങ്കറെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതിനിടെ, നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത് എന്നിവരുടെ രഹസ്യമൊഴി മജിസ്ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്താന്‍ കസ്റ്റംസിനു നിയമോപദേശം ലഭിച്ചു. കസ്റ്റംസ് നിയമം 108 പ്രകാരം പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കുന്ന മൊഴികള്‍ക്കും തുല്യമായ തെളിവുമൂല്യമുണ്ടെങ്കിലും കേസിന്റെ രാജ്യാന്തര പ്രാധാന്യം കണക്കിലെടുത്താണു ക്രിമിനല്‍ നടപടിചട്ടം 164 പ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് ഒരുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week