27.7 C
Kottayam
Saturday, May 4, 2024

‘പിണറായി വിജയനോളം തലപ്പൊക്കമുള്ള സി.പി.എം നേതാവിനെ ബി.ജെ.പിയിൽ ചേർക്കാൻ ഓഫീസിൽ നിരങ്ങിയ ആളാണ് ദല്ലാൾ’

Must read

ആലപ്പുഴ: പത്ത് ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ബാങ്ക് അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ താന്‍ വാങ്ങിയത് ദല്ലാള്‍ നന്ദകുമാറിന് എട്ട് സെന്റ് സ്ഥലം വാങ്ങുന്നതിന്റെ ഭാഗമായിട്ടാണെന്ന് ശോഭ പറഞ്ഞു.

പിണറായി വിജയനോളം തലപ്പൊക്കമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവിനെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ അഖിലേന്ത്യതലത്തില്‍ കൊണ്ടുവന്ന് ഞങ്ങളുടെ നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിരങ്ങിയ ആളാണ് ദല്ലാള്‍. നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നല്ലവനാണെങ്കില്‍ സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരില്‍ ഗോവിന്ദന്‍ മാഷ് യാത്ര നടത്തുന്ന ദിവസം ശോഭ സുരേന്ദ്രന്റെ മുറിയില്‍ രാമനിലയത്തില്‍ ശോഭ സുരേന്ദ്രന്റെ പേരില്‍ രജിസ്റ്റര്‍ ബുക്കില്‍ ഒപ്പു വെച്ച് അരമണിക്കൂര്‍ ഞാന്‍ ആ മുറിക്കകത്തിരുന്നപ്പോള്‍ ഏത് മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവാണ് ശോഭ സുരേന്ദ്രനെ കാണാന്‍ വന്നത്. ഏത് നേതാവാണ് അഖിലേന്ത്യ തലത്തിലുള്ള തന്റെ നേതാവുമായി സംസാരിച്ചത്.ദല്ലാള്‍ പറയണ്ടേയെന്നും ശോഭ പറഞ്ഞു.

ആ സ്ഥലം വില്‍പ്പനയ്ക്ക് വെച്ച സമയത്താണ് ഇദ്ദേഹത്തെ കാണുന്നതെന്നും ശോഭ പറഞ്ഞു. പത്ത് ലക്ഷം രൂപ തരുകയും ഉടന്‍ തന്നെ സ്ഥലം കച്ചവടം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞയാളാണ് ദല്ലാള്‍ നന്ദകുമാറെന്നും അവര്‍ പറഞ്ഞു. പത്ത് ലക്ഷം രൂപ എനിക്ക് അഡ്വാന്‍സായി പൊതിഞ്ഞ പണമായിട്ടാണ് തരുന്നത്. എന്നാല്‍ അത് തന്റെ ബാങ്ക് അക്കൗണ്ടില്‍ തരണമെന്ന് പറഞ്ഞു. അനധികൃതമായി പൈസ വാങ്ങുകയാണെങ്കില്‍ അത് രഹസ്യമായിട്ടല്ലേ വാങ്ങുക.

ശോഭ സുരേന്ദ്രന്‍ ദല്ലാളിന്റെ കയ്യില്‍ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയെങ്കില്‍ അത് ഏതെങ്കിലും പ്രത്യേക കാര്യത്തിന് വേണ്ടിയാണെങ്കില്‍ എന്താണ് ഈ നാണംകെട്ടവന്‍ ഒരു കൊല്ലമായിട്ട് കേസ് കൊടുക്കാത്തത്. മിസ്റ്റര്‍ ദല്ലാള്‍ നന്ദജകുമാര്‍, താങ്കള്‍ പല രാഷ്ട്രീയ നേതാക്കളുടേയും പിമ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ പലരുടേയും കൂടെ നടന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് അഖിലേന്ത്യതലത്തില്‍ നിന്ന് അവശ്യപ്പെടുന്ന കാര്യം ചെയ്യും.

എന്നെ കാണാന്‍ പല പ്രമുഖരായിട്ടുള്ള രാഷ്ട്രീയ നേതാക്കളും വരും. ഈ അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന്റെ പേര് നാണംകെട്ടവന്‍ ദല്ലാള്‍ നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയണം. പറഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍ വെക്കാന്‍ തയ്യാറാകും.- ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ഡല്‍ഹിലെ ഹോട്ടലില്‍ നടന്ന മീറ്റിങ്ങില്‍ ദല്ലാള്‍ നന്ദകുമാറും ഞങ്ങളുടെ അറിയപ്പെടുന്ന ലീഡറും , ദല്ലാളിന് നാക്ക് പിഴച്ച് ദല്ലാള്‍ കിടുകിടാ വിറച്ച് ദല്ലാളിനെ ഡല്‍ഹിയില്‍ നിന്ന് ആട്ടിയോടിച്ചതെന്തിനാണ്. ദല്ലാള്‍ മറുപടി പറയണം. ആ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ലീഡറുടെ പേര് ഞാന്‍ പറയണോ. ഇല്ലെങ്കില്‍ ഇല്ലെന്ന് പറയട്ടെ.

ഞങ്ങള്‍ നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നല്ലവനാണെങ്കില്‍ സ്വീകരിക്കും. സ്വീകരിക്കുന്നതിന് മുമ്പ് ആ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന്റെ ഹിസ്റ്ററി പഠിക്കും. ഞാനല്ല പഠിക്കുന്നത്. അഖിലേന്ത്യ തലത്തില്‍ ഇരിക്കുന്നവരും പഠിക്കും. ആ പഠനത്തിന് ശേഷമാണ് ഒരു വ്യക്തിക്ക് മെമ്പര്‍ഷിപ്പ് കൊടുക്കുന്നത്.

എന്നാല്‍ ദല്ലാള്‍ നടത്തിയ ചര്‍ച്ചയില്‍ ഒന്നാം ഘട്ടം തന്നെ ദല്ലാള്‍ ചോദിച്ചത് കോടാനുകോടി രൂപയാണ്. ദല്ലാള്‍ എന്താണ് വിചാരിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ആളെ ചേര്‍ക്കുന്നത് നിങ്ങളെ പോലെയുള്ള ബ്രോക്കര്‍മാരില്‍ നിന്ന് പണം കൊടുത്തിട്ടാണെന്നാണോ. അല്ല. ഈ പാര്‍ട്ടി നിങ്ങള്‍ ഉദ്ദേശിച്ച പാര്‍ട്ടിയല്ല. -ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week