ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ പനിക്ക് ചികിത്സ തേടി ക്ലിനിക്കിലെത്തിയപ്പോള്‍ തോന്നിയ പന്തികേടുകള്‍ പങ്കുവെച്ച് ഡോ. ഷിനു ശ്യാമളന്‍

ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ പനിക്ക് ചികിത്സ തേടി ക്ലിനിക്കിലെത്തിയപ്പോള്‍ തോന്നിയ സംശയങ്ങള്‍ പങ്കുവച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍. രോഗി ഖത്തറില്‍ നിന്ന് തിരിച്ചെത്തിയ തീയതി പറഞ്ഞതില്‍ എന്തോ പന്തികേടുണ്ടെന്ന് ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രോഗിയും കുടുംബവും ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്ളൈറ്റില്‍ ഡല്‍ഹിയിലും ആഗ്രയിലും ടൂറും പോയിരുന്നു. അഡ്രസ് ചോദിച്ചപ്പോള്‍ സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞത്. കൂടുതല്‍ ഒന്നും പറയാന്‍ അയാള്‍ തയ്യാറായില്ല. ഖത്തറില്‍ നിന്ന് വന്ന വിവരം ആരോഗ്യവകുപ്പില്‍ അറിയിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്നും ഡോക്ടര്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഖത്തറിൽ നിന്ന് നാട്ടിൽ വന്ന ഒരാൾ ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ലിനിക്കിൽ വന്നു. കടുത്ത പനിയുണ്ട്. 101 ഡിഗ്രി.

രണ്ടു ദിവസം മുൻപ് അയാൾ ഏതോ സർക്കാർ ആശുപത്രിയിൽ പോയിരുന്നു എന്നു പറഞ്ഞു.

എന്നാണ് നാട്ടിൽ വന്നതെന്ന് ഞാൻ ചോദിച്ചു.
അയാളുടെ ഭാര്യ പറഞ്ഞു “ഫെബ്രുവരി 30”

അയാൾ പറഞ്ഞു “അല്ല ജനുവരി 30”.

ഫെബ്രുവരി 30 തീയതി പറഞ്ഞപ്പോൾ സംശയം തോന്നി.

ഇഞ്ചക്ഷൻ എടുത്തു പനി വേഗം കുറയുമെന്ന് കരുതിയാണത്രേ അയാൾ കാണിക്കുവാൻ വന്നത്. ഇഞ്ചക്ഷൻ എടുത്തു പനി മാറില്ലെന്ന് ഞാൻ പറഞ്ഞു.

നിങ്ങൾ ആരോഗ്യവകുപ്പിൽ ഖത്തറിൽ നിന്ന് വന്ന വിവരം അറിയിച്ചോ?

ഇല്ല എന്ന് മറുപടി.

അവർ കുറച്ചു ദിവസം മുൻപ് ഫ്ലൈറ്റിൽ ഡൽഹിയിലും ആഗ്രയിലും ടൂറും പോയിരുന്നതായി പറഞ്ഞു.

ഒ. പി. യിൽ പാതി കിളി പോയെങ്കിലും. അഡ്രസ്‌ ചോദിച്ചപ്പോൾ ആകെ സ്ഥലവും വീട്ടു പേരും പറഞ്ഞു. കൂടുതൽ ഒന്നും അയാൾ പറഞ്ഞില്ല.

ഞാൻ പറഞ്ഞെങ്കിലും അയാൾക്ക് ആരോഗ്യ വകുപ്പിൽ അറിയിക്കുവാൻ ഇപ്പോഴും താൽപര്യമില്ല
നാളെ ഫ്ലൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോൺ നമ്പർ തന്നില്ല. അയാൾ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി .

കിട്ടിയത് അയാൾ വന്ന വണ്ടി നമ്പർ ആണ്.

ഞാനിത് എഴുതുന്നത് അയാൾ പറഞ്ഞ തീയതി “ജനുവരി 30” സത്യമാണോ എന്ന് സംശയം ഉള്ളത് കൊണ്ടാണ്. 30 ശെരിയാണെങ്കിൽ 28 ദിവസം കഴിഞ്ഞു. പേടിക്കേണ്ടത് ഉണ്ടാകില്ല. അത് കള്ളമാണെങ്കിൽ ഒരുപാട് പേരുടെ ലൈഫ് അറ്റ്‌ റിസ്ക്കാണ്.

അയാൾ പോയ സർക്കാർ ആശുപത്രിയിൽ അയാൾ ഇതൊന്നും പറഞ്ഞിട്ടില്ല. അവടെ ഉണ്ടായിരുന്നവർ മുതൽ അയാൾ സഞ്ചരിച്ച വഴികളിൽ ഒക്കെ എത്ര പേർ. ഞാൻ അതിൽ ഒരാൾ മാത്രം. നാലു മണിക്കൂറായി ടെൻഷനുണ്ട്.

എന്തായാലും എല്ലാം കൂടി ആരോഗ്യവകുപ്പിൽ കൊടുത്തിട്ടുണ്ട്. അയാൾ നാളെ ഖത്തറിൽ പോകും മുൻപ് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം എനിക്കുള്ളത് കൊണ്ട് ഇതിവിടെ എഴുതുന്നു.

ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാൾ നാട്ടിൽ വന്നത് ജനുവരി 30 ആണോ?

അതുകൊണ്ട് എനിക്കിത്രയെ പറയുവാനുള്ളു. എല്ലാ ആരോഗ്യ പ്രവർത്തകരും ജനങ്ങളും ജാഗ്രത പാലിക്കുക. മാസ്‌ക്ക് മറ്റും പ്രതിരോധ നടപടികൾ സ്വീകരിക്കുക.എത്ര പേർ ഇതുപോലെ (പത്തനംതിട്ടയിൽ മൂന്ന് പേർ ചെയ്തത് പോലെ) ആരോഗ്യവകുപ്പിനെ അറിയിക്കാതെ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വന്ന് കൈയ്യും വീശി നടക്കുന്നുണ്ടാകും? അറിയില്ല. ഭയമുണ്ട്. അതുകൊണ്ട് നാം ജാഗ്രത പാലിക്കുക.

ഡോ. ഷിനു
8/3/2020

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News