ഷംനാ കാസിമിന്റെ മൊഴിയും പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്,മനുഷ്യക്കടത്തും സ്വര്‍ണ്ണക്കടത്തും കൂടി കേസിലുള്‍പ്പെട്ടതോടെ വിശദമായ അന്വേഷണത്തിന് പോലീസ്

കൊച്ചി: വിവാലോചനയുടെ പേരില്‍ നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്.തട്ടിപ്പിനായി ഷംനയെ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണത്തേക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.ആദ്യഘട്ടത്തില്‍ ഷംനയുടെയും മാതാപിതാക്കളുടെയും മൊഴി മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം നടത്തിയത്.തട്ടിപ്പു സംഘത്തിന് സ്വര്‍ണ്ണക്കടത്തടക്കം മറ്റ് ഇടപാടുകളും ഉണ്ടെന്ന് വ്യക്തമായതോടെ നടിയുടെ മൊഴി അടക്കം വിശദമായി പരിശോധിയ്ക്കും. അറസ്റ്റിലായ സംഘാംഗങ്ങളിലൊരാള്‍ നടിയുമായി വിവാഹാലോചന നടത്തി എന്നതും പോലീസ് പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ല.

കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ മുഖ്യപ്രതി റെഫീഖ് ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം ജില്ലാ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.പ്രതികള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. പരാതിനല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനനത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

ഷംന കാസിമിനെ കല്ല്യാണ തട്ടിപ്പില്‍ പെടുത്തിയതിലുള്ള പണമിടപാട് ബന്ധങ്ങളെ കുറിച്ചും, കൂടുതല്‍ പെണ്‍കുട്ടികളെ പ്രതികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും ഇന്നത്തെ ചോദ്യം ചെയ്യലില്‍ വിവരങ്ങള്‍ ശേഖരിയ്ക്കും. സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളിലും പ്രതികളെ ചോദ്യം ചെയ്യും. ആദ്യം അറസ്റ്റിലായ നാല് പ്രതികളെ കൂടാതെ കേസില്‍ പങ്കുള്ള അബ്ദുല്‍ സലാം, അബൂബക്കര്‍ എന്നീ രണ്ട് പേര്‍ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

കല്യാണാലോചനയുടെ രൂപത്തിലാണ് പ്രതികള്‍ ഷംനയെ സമീപിച്ചത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം, വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ സംശയം തോന്നി പരാതി നല്‍കിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ചോദിച്ച പണം തന്നില്ലെങ്കില്‍ ഉപദ്രവിക്കുമെന്നുംപുറത്തിറങ്ങിയാല്‍ അപായപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ഷംന കാസിം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News