ആ ചിത്രത്തില്‍ എന്താണിത്ര അശ്ലീലം; ഇതൊരു മാനസിക രോഗമാണെന്ന് ഷാലു കുര്യന്‍

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉണ്ടായ വ്യക്തി ഹത്യയ്ക്ക് എതിരെ താരകല്യാണ്‍ നടത്തിയ ലൈവ് വീഡിയോ വൈറലായിരുന്നു. സംഭവത്തില്‍ താരയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഷാലു കുര്യന്‍. താര കല്യാണിന്റെ ദുരനുഭവത്തില്‍ വല്ലാതെ വേദന തോന്നിയെന്നും എങ്ങനെയാണ് ആ ചിത്രത്തില്‍ അശ്ലീലം കണ്ടെത്തിയതെന്നു മനസ്സിലാകുന്നില്ലെന്നും നടി ഷാലു കുര്യന്‍ പറഞ്ഞു. ഇതൊരു തരം മാനസിക രോഗമാണെന്നും ആര്‍ടിസ്റ്റുകളും മനുഷ്യരാണെന്ന് മനസ്സിലാക്കണെന്നും നടി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഷാലുവിന്റെ വാക്കുകള്‍ ഇങ്ങനെ

വാര്‍ത്തകളിലൂടെയാണ് താര ചേച്ചിയ്ക്ക് ഉണ്ടായ പ്രശ്നം അറിഞ്ഞത്. അമ്മയും മക്കളും നില്‍ക്കുന്ന ഒരു ഫോട്ടോയില്‍ എന്താണ് ഇത്ര അശ്ലീലം കാണാനുള്ളത് എന്ന് എനിക്കറിയില്ല. താര ചേച്ചിയുടെ ആ വിഡിയോ കണ്ടപ്പോള്‍ സങ്കടം തോന്നി. അവര്‍ ആര്‍ടിസ്റ്റോ, മകളുടെ കല്യാണം ഗംഭീരമായി നടത്തിയവരോ സ്ത്രീയോ ആണ് എന്നൊന്നും ചിന്തിക്കേണ്ട. പക്ഷേ, അവര്‍ ഒരമ്മയല്ലേ, ഏത് അമ്മ കരയുന്നതു കണ്ടാലും നമുക്ക് സങ്കടം തോന്നില്ലേ. മക്കളെ ചേര്‍ത്തു പറയുന്നത് വളരെ മോശമായ പ്രവൃത്തിയാണ്. പണ്ട് ഭാഗ്യലക്ഷ്മി ചേച്ചി മക്കളുടെ കൂടെയിരിക്കുന്ന ഫോട്ടോയ്ക്ക് മോശം കമന്റുകള്‍ വന്ന അനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം മക്കളെ ചേര്‍ത്താണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഓര്‍ക്കണം. എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവരുടെ കയ്യിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

ആരും പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ വളമാവുകയാണ് ചെയ്യുന്നത്. പലരും കണ്ടില്ലെന്നു നടിച്ച് വെറുതെ വിടും. കേസിനു പോയി പുലിവാല്‍ പിടിക്കും, നാണക്കേടാവും എന്നീ ചിന്തകളാണ് ഇതിനു കാരണം. എന്നാല്‍ പ്രതികരിക്കുന്നതാണ് നല്ലതെന്നു എനിക്കു തോന്നുന്നു. എല്ലാവരും പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ മാറ്റം സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നത്.

കാണുന്ന എല്ലാ കമന്റിനോടും ആരും പ്രതികരിക്കാറില്ല. വിവരമില്ലാത്തവരും മാനസിക പ്രശ്നമില്ലാത്തവരും ആണ് എന്നു കരുതി കുറേയൊക്കെ നമ്മള്‍ വിടും. തീരെ സഹിക്കാനാവാത്ത സാഹചര്യത്തിലാണ് ആര്‍ടിസ്റ്റുകള്‍ പ്രതികരിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരോ, കമന്റുകള്‍ ഇടുന്നവരോ ചിന്തിക്കുന്നില്ല ആര്‍ടിസ്റ്റുകളും മനുഷ്യരാണെന്ന്. ഒരുപാട് കഷ്ടപ്പാടുകളും വിഷമങ്ങളുമൊക്കെയുള്ള സാധാരണ മനുഷ്യര്‍ തന്നെയാണ് ഞങ്ങളും. എല്ലാവരെയും പോലെ ഒരു ജോലി ചെയ്തു ജീവിക്കുന്നവര്‍. അങ്ങനെയുള്ളവരോട് ഇത്തരത്തില്‍ പെരുമാറുന്നത് ഒരു തരം മാനസിക വൈകല്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News