‘ഷര്‍ട്ടിടാന്‍ പോലും അനുവദിച്ചില്ല, പിന്നില്‍ പിണറായി’-അപകീര്‍ത്തികേസില്‍ അറസ്റ്റിലായ ഷാജന്‍ സ്‌കറിയക്ക്‌ ജാമ്യം

തിരുവനന്തപുരം: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ ഓണ്‍ലൈന്‍ ചാനലുടമ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. വീഡിയോയിലുടെ ലൈംഗികാധിക്ഷേപം നടത്തി, അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന മാഹി സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി. എന്നാല്‍ അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഷാജന്‍ സ്‌കറിയയ്ക്ക് രാത്രി വൈകി ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു.

അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന തന്നെ ഷര്‍ട്ടിടാന്‍പോലും അനുവദിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും തനിക്കെതിരായ കേസെന്തെന്ന് പോലും പറഞ്ഞില്ലെന്നും അറസ്റ്റിനിടെ ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു.

‘പിണറായിസം തുലയട്ടെ’യെന്നു മുദ്രാവാക്യം മുഴക്കിയ ഷാജന്‍, ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ ജയിലിലേക്കു പോകുന്നതെന്നും തനിക്കെതിരേ ചുമത്തിയതെല്ലാം കള്ളക്കേസാണെന്നും പറഞ്ഞു. സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും ഷാജന്‍ ആരോപിച്ചു.

ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര്‍ 23-ന് പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അധിക്ഷേപിച്ചുവെന്നാണ് പരാതി.

യുഎഇയില്‍ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ നടപടി. ഭാരതീയ ന്യായ സംഹിതയിലെ 79-ാം വകുപ്പും ഐടി നിയമത്തിലെ 120-ാം വകുപ്പുപ്രകാരവുമാണ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News