ആന്ധ്രയില്‍ ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതമേകി എസ്എഫ്ഐ; വഴിയരികില്‍ പതാകയുമായി കാത്തിരുന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍

ഹൈദരാബാദ്: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രക്ക് സ്വാഗതമേകി എസ്എഫ്‌ഐ. കര്‍ണൂലിലെ അധോണി മണ്ഡലത്തില്‍ വെച്ചാണ് എസ്എഫ്‌ഐ നേതാക്കള്‍ യാത്രക്ക് സ്വീകരണം നല്‍കിയത്. എസ്എഫ്‌ഐ അധോണി ഏരിയ കമ്മറ്റി നേതാക്കളാണ് യാത്രയെ സ്വീകരിക്കാനെത്തിയത്.

ദേശീയ തലത്തില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടം നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞുവെന്ന് കേരളത്തില്‍ നിന്നുള്ള യാത്ര ദേശീയ പദയാത്രികന്‍ ജി മഞ്ജുക്കുട്ടന്‍ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് നിവേദനവും എസ്എഫ്‌ഐ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്നും മഞ്ജുക്കുട്ടന്‍ പറഞ്ഞു.

കേരളത്തില്‍ പര്യടനം നടത്തവേ എസ്എഫ്‌ഐ ഭാരത് ജോഡോ യാത്രക്കെതിരെ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘കോണ്‍ഗ്രസ് സീറ്റ് ജോഡോ യാത്ര’യെന്നാണ് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ യാത്രയെ വിശേഷിപ്പിച്ചത്. കാരവനില്‍ വിശ്രമ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എസ്എഫ്ഐയെ കണ്ട് പഠിക്കാവുന്നതാണെന്നും ആര്‍ഷോ പറഞ്ഞിരുന്നു.

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജും രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ ‘കണ്ടെയ്നര്‍ ജാഥ’ ആര്‍ക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജില്‍ സംപ്രേക്ഷണം ചെയ്യുന്ന തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എന്ന പരിപാടിയില്‍ സംസാരിക്കുവേയായിരുന്നു സ്വരാജിന്റെ ഈ വാക്കുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News