ഗവർണർക്ക് തിരിച്ചടി; കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി

കൊച്ചി: കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നാമനിർദ്ദേശം റദ്ദാക്കി ഹൈക്കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ നോമിനേഷൻ നടത്താൻ വൈസ് ചാൻസലർക്ക് കോടതി നിർദ്ദേശം നൽകി. ഇതോടൊപ്പം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം കോടതി ശരിവച്ചു.

സെനറ്റിലേക്ക് സ്വന്തം നിലയിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്യാമെന്നായിരുന്നു ഗവർണർ വാദിച്ചത്. എന്നാൽ ഇപ്പോൾ ഹൈക്കോടതി നാമനിർദ്ദേശം റദ്ദാക്കിയതോടെ ഗവർണർക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്.

കേരള സർവകലാശാല സെനറ്റിലേക്ക് പുതിയ ആളുകളുടെ പേര് ഉൾപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നോമിനികളായി ബിജെപി ബന്ധമുള്ളവരെയാണ് ഗവർണർ ഉൾപ്പെടുത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. സെനറ്റിലെ 17 പേരിൽ സർവകലാശാല നിർദേശിച്ച പട്ടിക തിരുത്തിയാണ് ഗവർണർ തനിയ്ക്ക് താത്പര്യമുള്ളവരെ ഉൾപ്പെടുത്തിയത്.

17 പേരിൽ എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തിയിരുന്നു. ബിജെപി മുഖപത്രമായ ജന്മഭൂമി സ്‌പെഷ്യൽ കറസ്പോണ്ടന്റും ഗവർണറുടെ നോമിനിയായി സെനറ്റിൽ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News