പശുക്കളോട് ലൈംഗിക അതിക്രമം, കൊല്ലത്തെ സൈക്കോ ആര്? ഉറക്കമിളച്ച് കാവലിരുന്നു നാട്ടുകാർ

കൊല്ലം:വളര്‍ത്തുമൃഗങ്ങളോട് ലൈംഗിക അതിക്രമം കാട്ടി ക്രൂരമായി ഉപദ്രവിക്കുന്ന ക്രിമിനല്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കൊല്ലം മയ്യനാട് പത്താംവാര്‍‍ഡിലെ ഇരുപതിലധികം ക്ഷീരകര്‍ഷകരാണ് പൊറുതി മുട്ടിയിരിക്കുന്നത്. പൊലീസ് നടപടി വൈകുന്നതിനാല്‍‌ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍‌.

മയ്യനാട് റെയിൽവേ സ്റ്റേഷനു സമീപം രാജ്ഭവനിൽ ക്ഷീരകർഷകനായ തമ്പിയുടെ കന്നുകാലികളെ കഴിഞ്ഞ എട്ടു മാസത്തിനിടയിൽ അഞ്ചിലേറെ തവണയാണ് ഉപദ്രവിച്ചത്. രാത്രിയിൽ വീടുകളുടെ മതിലുകൾ ചാടി അകത്തു കടക്കുന്നയാള്‍ തൊഴുത്തുകളിൽ കെട്ടിയിരിക്കുന്ന പശുക്കളെ കയർ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കും. പശുക്കളുടെ അകിടിൽ പാറക്കല്ലു കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കും.

മറ്റൊരു ക്ഷീരകർഷകനായ മയ്യനാട് മീനാ ഭവനിൽ ഗോപകുമാറിന്റെ പശുക്കിടാവിനെ വീടിന്റെ തൂണുകളിൽ വലിച്ചുമുറുക്കിയാണ് ഉപദ്രവിച്ചത്. മൂന്നു പ്രാവശ്യം മൃഗങ്ങള്‍ പീഡനത്തിനിരയായി. പ്രതിയെന്ന് തിരിച്ചറിഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി ഇരവിപുരം പൊലീസില്‍ ഏല്‍പിച്ചെങ്കിലും തെളിവില്ലെന്ന് പറ‌ഞ്ഞ് കേസെടുക്കാതെ വിട്ടയച്ചു. പശുവിനെ വളര്‍ത്തി ജീവിക്കുന്ന നിസഹായരായ സാധാരണക്കാര്‍ ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെ വിറ്റഴിക്കുകയാണ്.

പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ മന്ത്രി ജെ.ചിഞ്ചുറാണിക്കും ക്ഷീരകര്‍ഷകര്‍ പരാതി നല്‍‌കി. രാത്രിയില്‍ മൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കാവലിരിക്കേണ്ട ഗതികേടിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News