മഹാരാഷ്ട്രയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ

മുംബൈ: മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ. ബുധനാഴ്ച രാത്രി എട്ട് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനം മുഴുവൻ 144 പ്രഖ്യാപിക്കും. ഇതിനെ ലോക്ക്ഡൗൺ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. രാവിലെ ഏഴ് മുതൽ രാത്രി എട്ടുവരെ അവശ്യ സർവീസുകൾ മാത്രമെ അനുവദിക്കൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് വേണ്ടിയുള്ള യാത്രകൾ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ. നാലു പേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ റമദാന്‍ മാസത്തിലെ കൂട്ടായ്മകളും ഘോഷയാത്രകളും നിരോധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഏപ്രില്‍ 14 ന് ആരംഭിക്കുന്ന റമദാന്‍ മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെയുള്ള യോഗങ്ങള്‍ക്കും വിലക്ക് ബാധകമാണ്. ഏപ്രില്‍ 12 51751 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നോമ്പ് മുറിക്കുന്നതിനിടെ കൊവിഡ് പ്രൊട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു.

ജമായത്ത് ഉലേമാ ഇ ഹിന്ദ് നേതാക്കള്‍ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയെ സന്ദര്‍ശിച്ച് റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ മോസ്‌കിനുള്ളില്‍ വച്ച് നടത്താന്‍ അനുമതി തേടിയതിന് പിന്നാലെയാണ് വിലക്ക് വരുന്നത്. എല്ലാ ആരാധനാലയങ്ങളും അടച്ചിടാനും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഈ നില തുടരാനും മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തെ പകുതി ആളുകളെ ഉള്‍പ്പെടുത്തി നിസ്‌കാരം നടത്താന്‍ അനുവദിക്കണമെന്നാണ് ജമായത്ത് ഉലേമാ ഇ ഹിന്ദ് നേതാക്കള്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

കൊവിഡ് ബാധിച്ച് ഇതിനോടകം 58245 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചിട്ടുള്ളത്. 564746 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ദില്ലി, ഛത്തീസ്ഗഡ്, കര്‍ണാടക, കേരള, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ അടക്കമുളള സംസ്ഥാനങ്ങളഇല്‍ കൊവിഡ് രണ്ടാംതരംഗം രൂക്ഷമാവുകയാണ്. രാജ്യത്തെ കൊവിഡ് കേസുകളുടെ 47.22 ശതമാനവും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തില്‍ 10,12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റി വച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗായ്കവാദ് ആണ് ഇക്കാര്യം അറിയിച്ചത്. പ്ലസ്ടു പരീക്ഷകള്‍ മെയ് അവസാനവും പത്താക്ലാസ് പരീക്ഷകള്‍ ജൂണ്‍ ആദ്യവും നടത്താനാണ് തീരുമാനം.

കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം തീയതികള്‍ പ്രഖ്യാപിക്കും. വിദ്യാര്‍ഥികള്‍, അധ്യാപകരും രക്ഷിതാക്കളും ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷമാണ് പരീക്ഷ മാറ്റിവെക്കുന്നതിനുളള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

ആരോഗ്യമാണ് ഞങ്ങള്‍ക്ക് സുപ്രധാനമെന്നും സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരീക്ഷ നടത്താന്‍ അനുയോജ്യമല്ലെന്നും വീഡിയോ സന്ദേശത്തിലൂടെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ അടക്കമുള്ള പരീക്ഷകള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News