പെരുമ്പാവൂരില്‍ സ്‌ട്രോംഗ് റൂമിലെ സി.സി.ടി.വി ക്യാമറകള്‍ മിന്നലേറ്റ് കത്തിനശിച്ചു,കോതമംഗലത്ത് മരങ്ങള്‍ കടപുഴകി,എറണാകുളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കാറ്റിലും മഴയിലും കനത്ത നാശം

കൊച്ചി: എറണാകുളത്ത് അതിശക്തമായ കാറ്റും മഴയും. കോതമംഗലം നെല്ലിമറ്റത്ത് ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ നിരവധി മരങ്ങളാണ് വീണത്. ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ റോഡില്‍ നിന്ന് മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

എറണാകുളം പെരുമ്പാവൂരില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിരിക്കുന്ന സ്‌ട്രോങ് റൂമിന്റെ സിസിടിവി ക്യാമറകള്‍ ഇടിമിന്നലില്‍ കത്തി നശിച്ചു. പെരുമ്പാവൂര്‍ ആശ്രമം സ്‌കൂളിലാണ് അപകടമുണ്ടായത്. 11 ക്യാമറകളും, ഡിവിആറും കേബിളുകളുമാണ് കത്തിനശിച്ചത്. കുന്നത്തുനാട് മണ്ഡലത്തിലെ ബാലറ്റ് മെഷീനുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 17 വരെ ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഏപ്രിൽ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. പൊതുജനങ്ങൾ ചുവടെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

⛈️കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ ജാഗ്രത വേണ്ടതുണ്ട്.

⛈️ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം പ്രകടമായാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

⛈️ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ സമയത്ത് പോകരുത്.

⛈️ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

⛈️ജനലുകളും വാതിലുകളും അടച്ചിടുക.

⛈️ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

⛈️ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

⛈️ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

⛈️വീടിന്‍റെ ഉള്‍ഭാഗത്ത് തറയിലോ ഭിത്തിയിലോ സ്പര്‍ശിക്കാതെ ഇരിക്കാന്‍ ശ്രമിക്കുക.

⛈️ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷങ്ങളുടെ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

⛈️വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

⛈️വാഹനത്തിനുള്ളിലാണെങ്കില്‍ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

⛈️ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയങ്ങളില്‍ ഇറങ്ങരുത്.

⛈️പട്ടം പറത്തുവാൻ പാടില്ല.

⛈️തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഇരിക്കണം.

⛈️ഇടിമിന്നലുള്ള സമയത്ത് പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

⛈️ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകവും വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടറും സ്ഥാപിക്കാം.

⛈️ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി പത്തുവരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം.

⛈️മിന്നലിന്‍റെ ആഘാതത്തില്‍ പൊള്ളലേൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതമുണ്ടാകുകയോ ചെയ്യാം.

⛈️മിന്നലേറ്റ ആളിന്‍റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്ന് തിരിച്ചറിയുക. അതുകൊണ്ടുതന്നെ അടിയന്തരമായി പ്രഥമശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. മിന്നലേറ്റാല്‍ ജീവന്‍ രക്ഷിക്കുന്നതിന് ആദ്യത്തെ 30 സെക്കന്‍ഡുകള്‍ നിര്‍ണായകമാണ്.

⛈️വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. മഴക്കാര്‍ കാണുമ്പോള്‍ അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റിക്കെട്ടുവാനും തുറസായ സ്ഥലത്തേക്ക് പോകുന്നതും ഒഴിവാക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News