രക്ഷിക്കൂ.. താലിബാന്‍ വരുന്നു: മുള്ളുവേലിക്ക് മുകളിലൂടെ കുഞ്ഞുങ്ങളെ എറിഞ്ഞുനല്‍കി സ്ത്രീകള്‍

കാബൂൾ: താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ രക്ഷതേടിയുള്ള കുട്ടപ്പലായനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് കാബൂളിൽ വിമാനത്തിൽ തിങ്ങിക്കൂടിയാണ് ആളുകൾ രാജ്യം വിട്ടത്. ജനങ്ങളെ ഒഴിപ്പിക്കാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തിൽ 640 പേരാണ് ഇടിച്ചുകയറിയത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് ചിലർ താഴേക്ക് പതിക്കുന്നതിന്റേയും വിമാനത്തിൽ തൂങ്ങി യാത്ര ചെയ്യുന്നവരുടെയും ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇപ്പോൾ രക്ഷതേടി അമേരിക്കൻ സൈനികരോട് അഭ്യർഥിക്കുന്ന അഫ്ഗാനികളുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്. കാബൂൾ വിമാനത്താവളത്തിൽ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിക്കുകയാണ് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ. പലരും കൈകുഞ്ഞുങ്ങളുമായടക്കമാണ് എത്തിയത്. കുട്ടികളെ മുള്ളുവേലിക്ക് അപ്പുറത്തേക്ക് എറിഞ്ഞുകൊടുക്കുന്നതും.

രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളെ കാണുന്ന തങ്ങളുടെ സൈനികർ രാത്രിയിൽ എങ്ങനെ കരയാതിരിക്കുമെന്ന് മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “അത് ഭയാനകമായിരുന്നു. പട്ടാളക്കാരോട് അവരെ പിടിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ മുള്ളുകമ്പിക്ക് മുകളിൽ എറിയുകയായിരുന്നു. ചിലർ മുള്ളുകമ്പിയിൽ കുടുങ്ങി” – പട്ടാളക്കാരൻ വിവരിച്ചു.

ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകൾ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാൻ അപേക്ഷിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ‘ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു’ എന്ന് സ്ത്രീകൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. വിമാനത്താവള ഗേറ്റിലേക്കുള്ള വരിയിൽ കാത്തുനിൽക്കവേ താലിബാൻ ഭീകരരിൽ ഒരാൾ തനിക്ക് നേരെ വെടിയുതിർത്തതായി ഓസ്ട്രിയൻ സൈന്യത്തിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഒരാൾ പറഞ്ഞിരുന്നു.

ഇതിനിടയിൽ, രാജ്യംവിടുന്ന അഫ്ഗാൻ പൗരന്മാർക്കുമുമ്പിൽ ബ്രിട്ടൻ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങൾ അതിർത്തി തുറന്നിട്ടുണ്ട്. അഞ്ചുവർഷത്തെ പുനരധിവാസ പദ്ധതിപ്രകാരം 20,000 അഫ്ഗാനികൾക്ക് അഭയം നൽകുമെന്ന് ബ്രിട്ടൻ പറഞ്ഞു. എന്നാൽ ഓസ്ട്രേലിയ, ഉസ്ബെക്കിസ്താൻ അടക്കമുള്ള രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കുന്നതിൽ വിമുഖത അറിയിച്ചു. അഭയാർഥിപ്രവാഹം കണക്കിലെടുത്ത് തുർക്കി, ഇറാൻ അതിർത്തിയിൽ പട്രോളിങ് കർശനമാക്കി. കൂടുതൽ സൈനികരെ അതിർത്തിയിലേക്കയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News