സത്യഭാമ ബി.ജെ.പി അംഗം,പാർട്ടിയിൽ ചേർന്ന പോസ്റ്റ് മുക്കി; കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:ആർ.എൽ.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച നൃത്താധ്യാപിക സത്യഭാമക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം കനക്കുകയാണ്. രാഷ്ട്രീയപാർട്ടികളും മന്ത്രിമാരും മാത്രമല്ല കലാമണ്ഡലം തന്നെ സത്യഭാമയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. കേരളമൊന്നാകെ ആർ.എൽ.വി. രാമകൃഷ്ണന് പിന്തുണയറിയിക്കുകയും സത്യഭാമയെ തള്ളിപ്പറയുകയും ചെയ്തതോടെ വെട്ടിലായത് ബി.ജെ.പിയാണ്. കാരണം, 2019ൽ സത്യഭാമ അംഗത്വം സ്വീകരിച്ച് ബി.ജെ.പിയിൽ ചേർന്നതാണ് എന്നതുതന്നെ.

അധിക്ഷേപ പ്രസംഗം ഒന്നിന് പിറകെ ഒന്നായി നടത്തിയവർ സത്യഭാമയുടെ രാഷ്ട്രീയം തിരഞ്ഞ് പോയപ്പോൾ കണ്ടെത്തിയത് സംഘ്പരിവാർ ചായ്‍വാണ്. 2019ൽ സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. അംഗത്വം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരളം പേജ് പോസ്റ്റും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ, സത്യഭാമക്കെതിരെ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി പോസ്റ്റ് നൈസായി മുക്കി.

എന്നാൽ, സോഷ്യൽ മീഡിയുണ്ടോ വിടുന്നു! പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. മാത്രമല്ല അന്നത്തെ പരിപാടിയുടെ വിഡിയോ ദൃശ്യങ്ങളും സത്യഭാമ അംഗത്വം സ്വീകരിക്കുന്ന ദൃശ്യങ്ങളുമെല്ലാം പ്രചരിക്കുകയാണ്.

മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്നുമാണ് സത്യഭാമ അന്ന് അംഗത്വം സ്വീകരിച്ചത്. എ.പി. അബ്ദുല്ലക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഒ. രാജഗോപാല്‍, എം.ടി. രമേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയിൽ പങ്കെടുത്തിരുന്നു. 2019 ജൂലൈ ആറിനാണ് ഇതുസംബന്ധിച്ച് ബി.ജെ.പി കേരളം ഫേസ്ബുക് പോസ്റ്റിട്ടത്. സത്യഭാമയുടെ പ്രസ്താവന വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News