27.1 C
Kottayam
Saturday, April 20, 2024

മുകേഷ്-മേതില്‍ ദേവിക വിവാഹമോചനം,ആദ്യ ഭാര്യ സരിതയുടെ പ്രതികരണമിങ്ങനെ

Must read

ദുബായ്: മുകേഷ്‌മേതില്‍ ദേവിക വിവാഹമോചന വിഷയത്തില്‍ ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് നടി സരിത. വര്‍ഷങ്ങളായി യുഎഇയിലെ റാസല്‍ഖൈമയില്‍ താമസിക്കുന്ന മുകേഷിന്റെ ആദ്യ ഭാര്യ തന്നെ ബന്ധപ്പെട്ട മാധ്യമങ്ങളെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തത്. അതുമാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും സരിത പറഞ്ഞു.

2016ല്‍ മുകേഷ് കൊല്ലത്ത് നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലേയ്ക്ക് മത്സരിക്കാനൊരുങ്ങിയപ്പോള്‍ മേയ് 15ന് അവര്‍ ദുബായില്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മുകേഷുമായുള്ള വിവാഹമോചന വിഷയത്തില്‍ ആദ്യമായി മനം തുറന്ന സരിത അന്ന് മുകേഷിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നായിരുന്നു അന്നത്തെ പ്രധാന ചോദ്യം.

സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നാണ് സരിത അന്ന് പറഞ്ഞത്. വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. ഞാന്‍ കേരളത്തിന്റെ മരുമകളാണ്. അതിനാല്‍ കേരളത്തില്‍ നിന്നു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള സത്യവാങ്മൂലത്തില്‍ നിന്ന് എന്റെയും മക്കളുടെയും പേര് നീക്കം ചെയ്തു. ഇത് തന്നെ ഞെട്ടിപ്പിച്ചു. എന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചു. മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്.

തന്റെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്‍കാന്‍ പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളില്‍ മൗനം പാലിച്ചത്. നടിമാര്‍ക്ക് ശബ്ദം നല്‍കിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് ഞാന്‍ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയതെന്നും സരിത വ്യക്തമാക്കിയിരുന്നു

നടന്‍ മുകേഷുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മേതില്‍ ദേവിക രംഗത്തെത്തിയിരുന്നു ഗാര്‍ഹിക പീഡനം എന്ന വാക്കൊക്കെ ഉപയോഗിക്കരുതെന്നും തനിക്ക് പരാതികളുണ്ടെങ്കിലും അത് തന്റെ പരാതിയില്‍ പെടില്ലെന്നും ദേവിക പറഞ്ഞു. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. വ്യക്തിഹത്യ ചെയ്യാനോ സാമ്പത്തിക നേട്ടത്തിനോ അല്ല ഈ തീരുമാനം. ഒരുമിച്ചു പോകാന്‍ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ബിന്ദു കൃഷ്ണയുടെ ആരോപണത്തെപ്പറ്റി അറിയില്ലെന്നും മേതില്‍ ദേവിക പറഞ്ഞു.

ദേഷ്യപ്പെട്ട് പിരിയേണ്ട ആവശ്യമില്ലെന്നും ജീവിതത്തിന്റെ ഈ ഘട്ടം നിര്‍ണായകമാണെന്നും ദേവിക പറയുന്നു. ‘മുകേഷേട്ടന്‍ വില്ലനല്ല, അദ്ദേഹത്തെ ചെളി വാരിയെറിയാന്‍ താല്‍പര്യമില്ല. പിരിയുകയെന്നത് വലിയ സങ്കടകരമായ അവസ്ഥയാണ്. അദ്ദേഹത്തിനും അങ്ങനെ തന്നെയാവണം. പക്ഷേ അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല’. ദേവിക പറഞ്ഞു.

‘തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് ഞാന്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഇങ്ങനെയാണ് എന്റെ താല്‍പര്യമെന്ന് മുകേഷേട്ടനോട് പറഞ്ഞിരുന്നു, അദ്ദേഹം അത് സീരിയസ് ആയി എടുത്തോ എന്ന് അറിയില്ല. ഞാന്‍ സീരിയസായാണ് പറഞ്ഞതെന്ന് അറിയിക്കാനാണ് നോട്ടിസ് കൂടി അയച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം. അത് പക്ഷേ മറ്റാരോടും പറയാന്‍ താല്‍പര്യപ്പെടുന്നില്ല. ഞങ്ങളുടെ തികച്ചും വ്യക്തിപരമായ വിഷയത്തെപ്പറ്റി ബിന്ദു കൃഷ്ണ എന്താണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. ഞാന്‍ അതൊന്നും കണ്ടിട്ടില്ല’.

‘ഗാര്‍ഹികപീഡനം എന്നതൊക്കെ വളരെ സ്‌ട്രോങ്ങ് ആയ വാക്കുകളാണ്. എനിക്ക് ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹികപീഡനം അതില്‍ പെടുന്നില്ല. മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. എന്റെ ഭാഗത്തു നിന്നാണ് നോട്ടിസ് പോയത്. ദേഷ്യപ്പെട്ട് പിരിയേണ്ട കാര്യമില്ലല്ലോ. വിവാഹമോചനം നേടി എന്ന് കരുതി തമ്മില്‍ പിണങ്ങേണ്ട കാര്യമില്ല. എന്റെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. എല്ലാ ബന്ധങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. ഓരോ ബന്ധത്തിലും എന്താണ് മൂല്യമുള്ളതെന്ന് നോക്കി അത് സൂക്ഷിക്കാന്‍ നമ്മള്‍ പഠിക്കണം. അദ്ദേഹത്തിന് മേലെ കുറെ ചെളിവാരിയെറിയാനൊന്നും എനിക്ക് താല്‍പര്യമില്ല . അദ്ദേഹത്തിനും അതുപോലെ തന്നെയായിരിക്കും എന്ന് കരുതുന്നു.’

‘ഞങ്ങള്‍ രണ്ടു മുതിര്‍ന്ന വ്യക്തികളാണ്. ഞാന്‍ ആണ് നോട്ടിസ് അയച്ചത്, ആര്‍ക്കും ലീക്ക് ചെയ്തു കൊടുത്തിട്ടില്ല. അത് എങ്ങനെയോ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. വേര്‍പിരിയുന്നത് വേദനയുള്ള കാര്യമാണ്. അദ്ദേഹത്തിനും അത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഈ ഒരു സമയം സമാധാനമായി കടന്നുപോകാനുള്ള അവസരം എല്ലാവരും ഉണ്ടാക്കണം. ഞാന്‍ ഇങ്ങനെ മാധ്യമങ്ങളോട് പറയാന്‍ പാടില്ല. പക്ഷേ അദ്ദേഹം ഒരു രാഷ്ട്രീയപ്രവര്‍ത്തകനായതുകൊണ്ട് നിങ്ങള്‍ ചോദിക്കുന്നത്തിനു ഉത്തരം തരാന്‍ ഞാന്‍ നിര്‍ബന്ധിതയാകുകയാണ്.’

‘വളരെ പേരുകേട്ട ഒരു നടനും രാഷ്ട്രീയപ്രവര്‍ത്തകനുമാണ് അദ്ദേഹം. എന്റെ വ്യക്തിപരമായ വിഷയം അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനവുമായി കൂട്ടിക്കുഴയ്ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഒരു വില്ലനൊന്നുമല്ല. ചില ഓണ്‍ലൈന്‍ ചാനലുകളില്‍ വരുന്ന കമന്റുകള്‍ കണ്ടു തലകറങ്ങുന്നുണ്ട്. വളരെ ശാന്തമായി ഈ കാര്യങ്ങള്‍ തീര്‍ക്കാം എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും കമന്റുകളും കൈവിട്ടുപോകുന്നു. ഈ സമയത്ത് അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ ഞാന്‍ വേണം എന്ന് തോന്നി. വ്യക്തിപരമായ കാര്യങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ല അതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കാന്‍ തയാറാകുന്നത്.’-മേതില്‍ ദേവിക പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week