സ്വന്തം ചികിത്സാ ദൃശ്യങ്ങൾ സ്കൂൾ ഗ്രൂപ്പിലേക്ക് സന്ദീപ് അയച്ചു; ദൃശ്യങ്ങൾ 3 ഗ്രൂപ്പുകളിൽ

കൊട്ടാരക്കര: സ്വന്തം‍ ചികിത്സാ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സന്ദീപ് സ്കൂൾ അധ്യാപകരുടെ വാട്സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചു നൽകി. ജില്ലാ ക്രൈംബ്രാഞ്ച് സംഘം സൈബർ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് 3 ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ കണ്ടെത്തിയത്.   

ശാസ്ത്രീയ പരിശോധനയ്ക്കായി ഡോ.വന്ദന കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ മൊബൈൽ ഫോൺ കോടതി മുഖേന ഇന്നു തിരുവനന്തപുരത്തെ ഫൊറൻസിക് സയന്റിഫിക് ലാബിലേക്ക് അയയ്ക്കും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിനാണ് നടപടി. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയും തെളിവെടുപ്പു തുടർന്നു. സന്ദീപിന്റെ ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്.

മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നേരത്തേ സന്ദീപിന് എതിരെ കേസുള്ളതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച വൈദ്യ പരിശോധനയ്ക്ക് സന്ദീപ് കത്രിക കൈവശപ്പെടുത്തി ‌ഡോ.വന്ദനയെ കുത്തിക്കൊല്ലുകയും പൊലീസുകാർ ഉൾപ്പെടെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തതായാണ് കേസ്. 10ന് പുലർച്ചെ 4.30നാണ് സംഭവം.

കേസിൽ റിമാൻഡിലായ സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം‌ബ്രാഞ്ച് സംഘം ഇന്ന് അപേക്ഷ നൽകും. ഡിവൈഎസ്പി എം.എം.ജോസിന്റെ സംഘത്തിലാണ് അന്വേഷണം. അന്വേഷണം വേഗത്തിലാക്കാനാണ് തീരുമാനമെന്ന് കൊല്ലം റൂറൽ എസ്പി എം.എൽ.സുനിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News