28.4 C
Kottayam
Sunday, May 26, 2024

സാഫ് ഫുട്‌ബോള്‍; ഷൂട്ടൗട്ടിൽ ലെബനനെ കീഴടക്കി ഇന്ത്യ ഫൈനലിൽ

Must read

ബെംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈത്താണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യയ്ക്കായി കിക്കെടുത്ത ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, അന്‍വര്‍ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ലെബനന്‍ താരം ഹസന്‍ മാറ്റുക്കിന്റെ കിക്ക് ഗുര്‍പ്രീത് രക്ഷപ്പെടുത്തി. ഖലില്‍ ബാദെറിന്റെ ഷോട്ട് പുറത്തേക്ക് പോയി. വാലിദ് ഷൗര്‍, മുഹമ്മദ് സാദെക് എന്നിവര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.

മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. പലപ്പോഴും ഗുര്‍പ്രീതിന്റെ മികച്ച സേവുകളാണ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. ലെബനന്റെ മികച്ച മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മാറ്റുക്കും സെയ്ന്‍ ഫെറാനും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച നാദെര്‍ മറ്റാറിന്റെ ഷോട്ട് പക്ഷേ ബാറിന് മുകളിലൂടെ പറന്നു.

പിന്നാലെ എട്ടാം മിനിറ്റില്‍ സെയ്ന്‍ ഫെറാന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് രക്ഷപ്പെടുത്തി. 20-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരമെത്തി. അനിരുഥ് ഥാപ്പയുടെ ക്രോസ് പക്ഷേ പോസ്റ്റിന് മുന്നിലുണ്ടായിരുന്ന പ്രീതം കോട്ടാലിന് വലയിലാക്കാന്‍ സാധിച്ചില്ല. പിന്നാലെ 31-ാം മിനിറ്റില്‍ മാറ്റുക്കിന്റെ ഗോളെന്നുറച്ച ഫ്രീകിക്ക് തട്ടിയകറ്റി ഗുര്‍പ്രീത് വീണ്ടും ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. 42-ാം മിനിറ്റിലും ഗുര്‍പ്രീതിന്റെ നിര്‍ണായക രക്ഷപ്പെടുത്തല്‍ ഇന്ത്യയെ കാത്തു.

83-ാം മിനിറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് ലെബനന്റെ മറ്റൊരു മുന്നേറ്റമുണ്ടായി. പന്തുമായി മുന്നേറിയ ഫെറാന്‍ അത് മാറ്റുക്കിന് നല്‍കി. താരത്തിന്റെ ഷോട്ട് പക്ഷേ ബാറിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു.

അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഛേത്രി നഷ്ടപ്പെടുത്തി. ഉദാന്ത് സിങ് നല്‍കിയ ക്രോസ് ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന ഛേത്രി പുറത്തേക്കടിച്ച് കളയുകയായിരുന്നു. ഇതിനിടെ 94-ാം മിനിറ്റില്‍ ഛേത്രിയുടെ ഷോട്ട് ലെബനന്‍ ഗോള്‍കീപ്പര്‍ മെഹ്ദി ഖാലില്‍ രക്ഷപ്പെടുത്തിയിരുന്നു.

113-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഉദാന്ത സിങ്ങിന്റെ ഷോട്ട് മെഹ്ദി ഖാലില്‍ രക്ഷപ്പെടുത്തി. റീ ബൗണ്ട് വന്ന പന്ത് വലയിലെത്തിക്കാന്‍ ജീക്‌സണ്‍ സിങ്ങിനും സാധിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week