ക്വാര്‍ട്ടേഴ്‌സ് ഉടമയെ കൊന്ന് ചാക്കിലാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി, സംഭവം കാസർകോട്

കാസർകോട്:ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. കൊന്ന് തള്ളിയതാമെന്നു സംശയം. കാസർകോട് സീതാംഗോളി പിലിപ്പള്ളം സ്വദേശി തോമസ് ക്രിസ്റ്റയുടെ(52) മൃതദേഹമാണ് ശനിയാഴ്ച വൈകിട്ടോടെ അയൽവാസിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. നാല് ദിവസം മുമ്പ് തോമസിനെ കാണാതായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തി വരികയായിരുന്നു.

തെരച്ചിലിൽ തോമസിന്റെ ഉടമസ്ഥതയിലുള്ള വീടിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിന്റെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കി മാറ്റി മൃതദേഹം തള്ളിയതാകാമെന്നാണ് സംശയം. സെപ്റ്റിക് ടാങ്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കിയ നിലയില്‍ കണ്ടത്.

12 പവന്റെ സ്വര്‍ണ്ണാഭരണം തോമസ് സാധാരണയായി ധരിക്കാറുണ്ടായിരുന്നു. കയ്യില്‍ മോതിരവും ധരിക്കാറുണ്ട്. കിണര്‍ വെള്ളത്തിന്റെ ആഴം പരിശോധിക്കുന്ന ജോലിയാണ് തോമസിന്. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.വിരലാടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News