13,000 രൂപ സെപ്റ്റിക് ടാങ്കിൽ വീണു; പണം എടുക്കാനിറങ്ങിയ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു, സംഭവം തൃശൂരിൽ

തൃശൂര്‍: ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേക്ക് വീണ പണം എടുക്കാനിറങ്ങിയ രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ് റാവുല്‍ ആലം (33) ആണ് മരിച്ചത്. തൃശൂർ തിരൂരിലാണ് സംഭവം. ഫയര്‍ ഫോഴ്സ് എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ സംഭവം. മരിച്ച ഒരാളുടെ കൈവശം ഉണ്ടായിരുന്ന 13,000 ത്തോളം രൂപയാണ് ക്ലോസറ്റിലൂടെ നഷ്ടപ്പെട്ടത്. തുടര്‍ന്ന് മറ്റുള്ളവരോട് ചേര്‍ന്ന് പുറത്തുള്ള സെപ്റ്റിക് ടാങ്കിന്റെ അടപ്പ് തുറന്നു ഒരാള്‍ ഇറങ്ങുകയായിരുന്നു. സെപ്റ്റിക് ടാങ്കിന് വളരെ ആഴമുണ്ടെന്ന് ഇവർ മനസിലാക്കിയില്ലെന്ന് പറയുന്നു. ഇറങ്ങിയ ഉടനെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ഇറങ്ങിയ സുഹൃത്തും മരണമടയുകയായിരുന്നു.

ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരേയും പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിയൂര്‍ പോലീസ് സ്ഥലത്ത് എത്തിയിരുന്നു. 20 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് ഇവിടെ താമസിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News