പോർച്ചുഗൽ ടീമിൽ ശീതസമരമെന്ന് വിമർശനം; ചേരി തിരിഞ്ഞ് ആരാധകരും താരങ്ങളുടെ ബന്ധുക്കളും; ഞങ്ങളെല്ലാം ഒറ്റക്കെട്ടെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

വാഷിങ്ടണ്‍: പോര്‍ച്ചുഗല്‍ ടീമിലെ ഭിന്നതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ, ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ആരാധകര്‍ ചേരിതിരിഞ്ഞതോടെയാണ് താരത്തിന്റെ പ്രതികരണം. ഞങ്ങളെല്ലാം ഒറ്റക്കെട്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. ടീമിന്റെ മോശം പ്രകടനത്തില്‍ ഒരാളെ മത്രം പഴിക്കുന്നത് ശരിയല്ലെന്ന് സഹതാരം റൂബന്‍ ഡിയാസും പ്രതികരിച്ചു. ആരാധകരുടെ ചേരിതിരിഞ്ഞുള്ള ആക്രമണം വീട്ടുകാരിലേക്കും നീണ്ടപ്പോഴാണ് താരങ്ങള്‍ പ്രതികരണത്തിന് മുതിര്‍ന്നത്. ഫിഫ ലോകകപ്പില്‍ കിരീടപ്രതീക്ഷയുമായെത്തിയ പോര്‍ച്ചുഗല്‍ ആദ്യ മത്സരത്തില്‍ ദുര്‍ബലരായ കോംഗോയ്‌ക്കെതിരെ അടിമുടി വിറച്ച് സമനിലയുമായി കളംവിട്ടതോടെയാണ് വിവാദങ്ങളുടെ കനലുകള്‍ എരിഞ്ഞുതുടങ്ങിയത്. ടീമിലെ ആഭ്യന്തര കലഹങ്ങളും ശീതസമരവും സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ചര്‍ച്ചയായതോടെ, ഒടുവില്‍ പ്രതികരണവുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മറ്റ് സഹതാരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.

കോംഗോയോടുള്ള സമനിലയ്ക്ക് പിന്നാലെ ടീമിന്റെ ഒത്തിണക്കമില്ലായ്മയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രകടനത്തെയും രൂക്ഷമായി വിമര്‍ശിച്ച് ഒരു വിഭാഗം ആരാധകരും മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. ഗ്രൗണ്ടില്‍ റൊണാള്‍ഡോയെ സഹതാരങ്ങള്‍ ഒറ്റപ്പെടുത്തുകയാണെന്നും, അദ്ദേഹത്തിന് ഗോളടിക്കാന്‍ പാകത്തില്‍ ആരും പന്ത് പാസ് ചെയ്യുന്നില്ലെന്നുമുള്ള കടുത്ത ആരോപണമാണ് ഒരു കൂട്ടം ക്രിസ്റ്റ്യാനോ ആരാധകര്‍ ഉന്നയിച്ചത്. ആരാധകരുടെ ഈ ചേരിതിരിഞ്ഞുള്ള സൈബര്‍ ആക്രമണം അതിരുകടന്ന് കളിക്കാരുടെ കുടുംബങ്ങളിലേക്ക് വരെ നീണ്ടപ്പോഴാണ് താരങ്ങള്‍ പരസ്യ പ്രതികരണത്തിന് നിര്‍ബന്ധിതരായത്.

മത്സരശേഷം യുവതാരം യാവോ നെവസിനോട് റൊണാള്‍ഡോയുടെ പ്രകടനത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ‘അദ്ദേഹം ടീമിലെ ഒരു സാധാരണ താരം മാത്രമല്ലേ’ എന്ന മറുപടിയാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇത് വലിയ വിവാദമായതോടെ റൊണാള്‍ഡോ ആരാധകര്‍ കൂട്ടത്തോടെ എത്തി നെവസിന്റെ കാമുകിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സൈബര്‍ ആക്രമണം അഴിച്ചുവിടുകയും, ഒടുവില്‍ അവര്‍ക്ക് കമന്റ് ബോക്‌സ് പൂട്ടി ഓടേണ്ടി വരികയും ചെയ്തു.

രംഗം കൂടുതല്‍ വഷളാകുമെന്ന് കണ്ടതോടെ ക്രിസ്റ്റ്യാനോയെ പിന്തുണച്ച് പ്രതിരോധ താരം റൂബന്‍ ഡിയാസ് ആദ്യം രംഗത്തെത്തി. പുറത്തുകേള്‍ക്കുന്നത് വെറും ബഹളങ്ങള്‍ മാത്രമാണെന്നും, മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഒരാളുടെ മേല്‍ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്നും ഡിയാസ് വ്യക്തമാക്കി. തൊട്ടുപിന്നാലെ ഒത്തിണക്കത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് റൊണാള്‍ഡോ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. സഹതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ‘ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ്’ എന്ന അടിക്കുറിപ്പോടെയാണ് റൊണാള്‍ഡോ സൈബര്‍ ആക്രമിപ്പുകാര്‍ക്ക് മറുപടി നല്‍കിയത്.

റൊണാള്‍ഡോയ്ക്ക് പന്ത് നല്‍കുന്നില്ലെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ടീമിലെ മറ്റൊരു പ്രധാന താരം ബ്രൂണോ ഫെര്‍ണാണ്ടസും കടുത്ത ഭാഷയില്‍ പ്രതികരിച്ചു. തങ്ങള്‍ ലോകകപ്പില്‍ എത്തിയിരിക്കുന്നത് പോര്‍ച്ചുഗലിന് വേണ്ടി കിരീടം നേടാനാണെന്നും അല്ലാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വ്യക്തിഗത സ്റ്റാറ്റിസ്റ്റിക്സ് (റെക്കോര്‍ഡുകള്‍) ഉണ്ടാക്കിക്കൊടുക്കാനല്ലെന്നും ബ്രൂണോ തുറന്നടിച്ചു. ഫുട്‌ബോള്‍ ഒരു ടീം ഗെയിം ആണെന്നും, എല്ലാ ആക്രമണങ്ങളും റൊണാള്‍ഡോയ്ക്കുള്ള പാസില്‍ അവസാനിക്കണമെന്ന് ആരാധകര്‍ ചിന്തിക്കുന്നത് ഉയര്‍ന്ന നിലവാരത്തിലുള്ള ഫുട്‌ബോളില്‍ പ്രായോഗികമല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗ്രൗണ്ടില്‍ ഏറ്റവും മികച്ച പൊസിഷനിലുള്ള താരത്തിന് പന്ത് നല്‍കുക എന്നതാണ് പ്രധാനം. റൊണാള്‍ഡോയും താനും തമ്മില്‍ യാതൊരുവിധ ഉടക്കുകളുമില്ലെന്നും, വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം ടീമിന്റെ വിജയത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ബ്രൂണോ വ്യക്തമാക്കി. ഫ്രീകിക്കുകളുടെയും സെറ്റ് പീസുകളുടെയും കാര്യത്തില്‍ റൊണാള്‍ഡോ ആരെയും നിര്‍ബന്ധിക്കാറില്ലെന്നും പരസ്പര ബഹുമാനത്തോടെയാണ് ടീം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റ്യാനോയെ ഒരു മത്സരത്തില്‍ ഹാട്രിക്കോ ഗോളുകളോ നേടാന്‍ സഹായിക്കുകയല്ല, മറിച്ച് രാജ്യത്തിനായി ട്രോഫി നേടുകയാണ് ഈ ജേഴ്‌സി അണിയുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമെന്നും ബ്രൂണോ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

ആരാധകരുടെയും മുന്‍ താരങ്ങളുടെയും വിമര്‍ശനങ്ങള്‍ പലവഴിക്ക് തിരിയുമ്പോള്‍ പോര്‍ച്ചുഗീസ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസും ഇപ്പോള്‍ പ്രതിസ്ഥാനത്താണ്. മധ്യനിരയില്‍ നിന്ന് ക്ഷണവേഗത്തില്‍ പന്തെത്തിക്കാന്‍ കെല്‍പ്പുള്ള ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ, വിറ്റിഞ്ഞ, നൂനോ മെന്‍ഡസ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ ഉണ്ടായിട്ടും പോര്‍ച്ചുഗലിനെ വെറുമൊരു ‘പാസിങ് ടീം’ മാത്രമാക്കി മാറ്റിയ കോച്ചിന്റെ തന്ത്രങ്ങളെ ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ടീമിലെ പടലപ്പിണക്കങ്ങള്‍ പരസ്യമാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ കോച്ചിന്റെ തന്ത്രങ്ങള്‍ക്കും പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.

ആദ്യ മത്സരത്തിലെ ആഘാതവും സൈബര്‍ വിവാദങ്ങളും ഒഴിഞ്ഞുമാറുന്നതിനിടെ പോര്‍ച്ചുഗല്‍ തങ്ങളുടെ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ്. ഈ മാസം 23ന് (ചൊവ്വാഴ്ച) ഇന്ത്യന്‍ സമയം രാത്രി 10.30ന് നടക്കുന്ന മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. നിലവിലെ ആഭ്യന്തര പ്രശ്‌നങ്ങളെയും കളിയിലെ പോരായ്മകളെയും മറികടന്ന് ടീം എങ്ങനെ തിരിച്ചുവരുമെന്ന് ഈ മത്സരത്തോടെ വ്യക്തമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News