29.1 C
Kottayam
Saturday, May 4, 2024

വിവാഹിതരായ സ്ത്രീകളുമായി ബന്ധം; സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് യുവതി:ഇന്‍സ്റ്റാസ്റ്റാര്‍ വിനീതിനെതിരെ പരാതിപ്രവാഹം

Must read

തിരുവനന്തപുരം∙ ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീത് നയിച്ചിരുന്നത് ആഡംബര ജീവിതം. ഓരോ ആഴ്ചയും പുതിയ കാറുകളിലാണ് വിനീത് എത്തിയിരുന്നതെന്നു നാട്ടുകാർ പറയുന്നു.

പൊലീസ് അറസ്റ്റു ചെയ്തതോടെ മറ്റൊരു യുവതിയും വിനീതിനെതിരെ പരാതിയുമായി രംഗത്തെത്തി. സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേഡ് കൈക്കലാക്കിയെന്നുമാണ് വീട്ടമ്മയായ യുവതി തമ്പാനൂർ പൊലീസിനു പരാതി നൽകിയത്. വിനീതിനെതിരെ നിരവധി സ്ത്രീകൾ ഫോണിലൂടെ പരാതി പറയുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ തയാറാകുന്നില്ലെന്നു പൊലീസ് പറയുന്നു. 

കല്ലമ്പലത്തുള്ള കല്യാണ മണ്ഡപത്തിലെ കോംപൗണ്ടിൽ പാർക്കു ചെയ്തിരുന്ന കാറിൽനിന്നും സ്വർണം മോഷ്ടിച്ചതിനു അഞ്ചുവർഷം മുൻപ് വിനീതിനെതിരെ കേസെടുത്തിരുന്നു. ബൈക്ക് മോഷണത്തിനു കന്റോൺമെന്റ് സ്റ്റേഷനിലും കേസുണ്ട്. മൂന്നുമാസം മുൻപ് കിളിമാനൂരിലെ ബവ്റിജസ് ഷോപ്പിൽനിന്ന് മദ്യക്കുപ്പി മോഷ്ടിച്ചത് സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നെങ്കിലും കേസുണ്ടായില്ല. 

വിനീത് അറസ്റ്റിലായതോടെ ഇയാൾക്കൊപ്പം വിഡിയോ ചെയ്ത പല ഇൻസ്റ്റഗ്രാം ഐഡികളും അപ്രത്യക്ഷമായി. ടിക്ടോക് നിരോധിച്ചതോടെയാണ് വിനീത് ഇൻസ്റ്റഗ്രാമിലേക്ക് മാറിയത്. ഇൻസ്റ്റഗ്രാമിൽ വൈറലാകാനുള്ള ടിപ്സ് പറഞ്ഞു തരാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. സൗഹൃദം മുതലെടുത്ത് ചൂഷണം ചെയ്യുന്നതായിരുന്നു രീതി.

വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ആരും പരാതി നൽകിയില്ല. അഞ്ചുലക്ഷത്തോളം ഫോളോവേഴ്സാണ് വിനീതിനുണ്ടായിരുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് ആഡംബരത്തിനു ചെലവഴിക്കുന്നതെന്നാണ് ഇയാൾ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നത്. ഒരു ജോലിയും ചെയ്യാത്ത വിനീത്, പൊലീസിലാണെന്നും സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്നതായും സ്ത്രീകളോട് പറഞ്ഞിരുന്നു.

വിനീതിന്റെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി സ്ത്രീകളുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. സ്ത്രീകളോട് ചാറ്റു ചെയ്യുന്നതിന്റെ സ്ക്രീൻ ഷോട്ടുകളും സ്വകാര്യ ദൃശ്യങ്ങളും ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നു. വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു കൂടുതലായും ബന്ധം പുലർത്തിയിരുന്നത്.

ഒട്ടേറെ ആരാധകരുള്ളതിനാൽ സ്ത്രീകൾ ഇയാളുടെ വാക്കുകൾ വിശ്വസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊല്ലം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് തമ്പാനൂർ പൊലീസ് വിനീതിനെ അറസ്റ്റു ചെയ്തത്. വിഡിയോകൾ ചെയ്യാൻ സഹായിക്കാമെന്നു പറഞ്ഞാണ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി തമ്പാനൂരിലെ ലോഡ്ജിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week