26.6 C
Kottayam
Saturday, May 18, 2024

അഫ്ഗാനില്‍ സ്‌ഫോടനം,പാക്ക് താലിബാന്‍ മുന്‍നിര കമാണ്ടര്‍മാര്‍ കൊല്ലപ്പെട്ടു,കനത്ത ജാഗ്രത

Must read

കാബൂൾ ∙ ‘പാക്കിസ്ഥാനി താലിബാൻ’ എന്നും അറിയപ്പെടുന്ന തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാന്റെ(ടിടിപി) മൂന്ന് മുൻനിര കമാൻഡർമാർ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അബ്ദുൽ വാലി എന്ന ഒമർ ഖാലിദ് ഖൊറസാനി, ഹാഫിസ് ദൗലത്, മുഫ്‌തി ഹസ്സൻ എന്നിവർ ഞായറാഴ്ച രാത്രിയുണ്ടായ അഫ്ഗാൻ പ്രവിശ്യയായ പക്‌ടികയിലെ ബിർമൽ ജില്ലയിലുണ്ടായ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കൊടുംകുറ്റവാളിപ്പട്ടികയിൽ ഉൾപ്പെട്ട ഖൊറസാനിയുടെ വിവരങ്ങൾ നൽകുന്നവർക്ക് മൂന്ന് ദശലക്ഷം ഡോളറാണ് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്. 

ഖൊറസാനിയുടെ മരണവാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ കനത്ത ജാഗ്രതയിലാണ്. ചിലയിടങ്ങളിൽ മൊബൈൽ ശൃംഖല തടസപ്പെട്ടു. ഇന്റർനെറ്റ് അനുബന്ധ സേവനങ്ങൾ തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഷിയാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നതായും ചില റിപ്പോർട്ടുകളിൽ പറയുന്നു. ഖൊറസാനിയും സംഘവും സഞ്ചരിച്ച കാർ റോഡരികിലെ കുഴിബോംബിൽ തട്ടിയുണ്ടായ സ്ഫോടനത്തിൽ പൂർണമായും തകർന്നതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. അഫ്‌ഗാനിസ്ഥാനിലെ കുനാർ, നൻഗർഹാർ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് ഖൊറസാനിയും സംഘവും പ്രവർത്തിച്ചുവന്നത്.

സമാധാന ചർച്ചകൾക്കായി ടിടിപി നേതൃത്വവുമായി പാക്ക് അധികൃതർ ചർച്ച നടത്തുമെന്ന വാർത്തകൾക്കിടെയാണ് സ്ഫോടനത്തിൽ ഇവർ കൊല്ലപ്പെട്ട വാർത്ത എത്തുന്നത്. രണ്ടു മാസമായി പാക്കിസ്ഥാൻ സൈന്യവും ടിടിപി നേതൃത്വവും തമ്മിൽ വെടിനിർത്താൻ ധാരണയുണ്ടായിരുന്നു. പാക്കിസ്ഥാനി താലിബാന്റെ മൊഹ്‌മന്ദ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നയാളാണ് ഖൊറസാനി. സമീപകാലത്തെ പല വലിയ ആക്രമണങ്ങൾക്കു പിന്നിലും ഇയാളുടെ പേരും ഉൾപ്പെട്ടിരുന്നു.

blast-pics

2016 ലെ ഈസ്റ്റർ ഞായറാഴ്ച പാക്കിസ്ഥാനിലെ കിഴക്കൻ നഗരമായ ലഹോറിൽ ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യമിട്ടു നടത്തിയ ബോംബാക്രമണത്തിനു പിന്നിൽ ഖൊറസാനിയുടെ പങ്ക് വെളിപ്പെട്ടിരുന്നു. ഈ സ്ഫോടനത്തിൽ 75 പേരാണ് കൊല്ലപ്പെട്ടത്. 2016 മാർച്ചിൽ പെഷാവറിലെ യുഎസ് കോൺസുലേറ്റിലെ രണ്ട് പാക്ക് ഉദ്യോഗസ്ഥരെ വധിച്ചതിലും ഖൊറസാനി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2014 ൽ ടിടിപിയിൽ നിന്ന് മാറി സ്വന്തമായി ജമാത്ത് ഉൽ അഹ്റാർ എന്ന സംഘം രൂപീകരിച്ചായിരുന്നു ഈ ആക്രമണങ്ങൾ. പിന്നീട് ഈ സംഘത്തെ പിരിച്ചുവിട്ട് ടിടിപിയിലേക്ക് ഖൊറസാനി മടങ്ങിയെത്തുകയായിരുന്നു. ടിടിപിയുടെ വിവിധ ആക്രമണങ്ങളിൽ പാക്കിസ്ഥാനിൽ മാത്രം രണ്ടു പതിറ്റാണ്ടിനിടെ 80,000 പേർക്ക് ജീവാപായം ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.

യുഎസ് ഡ്രോൺ ആക്രമണത്തിൽ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ട് ഒരാഴ്ച തികഞ്ഞതിനു പിന്നാലെയാണ് അഫ്‌ഗാനിലെ പാക്ക് താലിബാന്റെ മുൻനിര നേതാക്കളിലൊരാളായ ഖൊറസാനിയുടെ മരണവാർത്ത എത്തുന്നത്. ഖൊറസാനിയുടെ മരണത്തിൽ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സവാഹിരിയുടെയും അൽഖായിദ സ്ഥാപകൻ ഉസാമ ബിൻ ലാദന്റെയും അടുത്ത അനുയായി കൂടിയായ ഖൊറസാനിയുടെ മരണവും സവാഹിരിയുടെ മരണവും തമ്മിൽ ബന്ധമുണ്ടോ എന്നതും വ്യക്തമല്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week