31.7 C
Kottayam
Thursday, April 25, 2024

CWG2022:ഹോക്കിയിൽ ഇന്ത്യയ്ക്കു വെള്ളി; ഓസ്ട്രേലിയയോട് ഏഴു ഗോളുകൾ‌ക്കു തോറ്റു

Must read

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് (CWG 2022) പുരുഷ ഹോക്കി ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ (Hockey India). എതിരില്ലാത്ത ഏഴ് ഗോളിനാണ് ഓസ്‌ട്രേലിയ (India vs Australia Hockey) ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യന്‍ മെഡല്‍ നേട്ടം വെള്ളിയില്‍ ഒതുങ്ങി. നതാന്‍ എഫ്രോംമ്‌സ്, ജേക്കബ് ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ ഇരട്ട ഗോളുകളും ബ്ലേക്ക് ഗോവേഴസ്, ടോം വിക്കാം, ടിം ബ്രാന്‍ഡ് എന്നിവര്‍ ഓരോ ഗോളുമാണ് ഓസീസിന് കൂറ്റന്‍ ജയമൊരുക്കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹോക്കി ഉള്‍പ്പെടുത്തിയത് മുതല്‍ ഒരിക്കല്‍ പോലും ഓസ്‌ട്രേലിയ സ്വര്‍ണം വിട്ടുകൊടുത്തിട്ടില്ല. 1998 മുതല്‍ ഏഴ സ്വര്‍ണങ്ങളും ഓസ്‌ട്രേലിയ സ്വന്തമാക്കി. അതേസമയം ഇന്ത്യയുടെ മൂന്നാം വെള്ളിയാണിത്. 2010, 2014 വര്‍ഷങ്ങളില്‍ ഇന്ത്യക്ക് വെള്ളിയുണ്ടായിരുന്നു. 1998ല്‍ നാലാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. 2006ല്‍ ആറാം സ്ഥാനത്തായി. 2018ല്‍ നാലാം സ്ഥാനത്ത് അവസാനിപ്പിക്കാനാണ് ആയത്. 2010 ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ എതിരില്ലാത്ത എട്ട് ഗോളിന് തോറ്റു. 2014ല്‍ 4-0ത്തിനായിരുന്നു തോല്‍വി. ഇപ്പോള്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കും.

അതേസമയം, അവസാനദിനമായ ഇന്ത്യക്ക് കൂടുതല്‍ മെഡലുകള്‍ ലഭിച്ചു. ബാഡ്മിന്റണില്‍ മാത്രം മൂന്ന് സ്വര്‍ണമാണ് ഇന്ത്യ നേടിയത്. പുരുഷ ഡബിള്‍സ് ഫൈനലില്‍ ചിരാഗ് ഷെട്ടി സാത്വിക് സായ്രാജ് സഖ്യമാണ് അവസാന സ്വര്‍ണം ഇന്ത്യക്ക് സമ്മാനിച്ചത്. അതേസമയം പുരുഷവിഭാഗം ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ ശരത് കമലും സ്വര്‍ണം നേടി. 

ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍- സീന്‍ വെന്‍ഡി എന്നിവരെ തോല്‍പ്പിച്ചാണ് ചിരാഗ്- സാത്വിക് സഖ്യം സ്വര്‍ണം നേടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 21-15, 21-13. നേരത്തെ, പുരുഷ  സിംഗിള്‍സില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും സ്വര്‍ണം നേടിയിരുന്നു.

മലേഷ്യയുടെ ങ് സേ യോംഗിനെയാണ് ത്രില്ലര്‍ പോരാട്ടത്തില്‍ ലക്ഷ്യ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ലക്ഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌കോര്‍ 19-21, 21-9, 21-16. കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു (ജഢ ടശിറവൗ) സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21-13. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരുവരുടേയും ആദ്യ സ്വര്‍ണമാണിത്. 

അതേസമയം കമല്‍ ടേബിള്‍ ടെന്നിസിലെ രണ്ടാം സ്വര്‍ണമാണ് നേടിയത്. നേരത്തെ മിക്‌സിഡ് ഡബിള്‍സിസും താരം സ്വര്‍ണം നേടിയിരുന്നു. സിംഗിള്‍സില്‍ കമല്‍ തോല്‍പ്പിച്ചത് ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോര്‍ഡിനെയാണ്. സ്‌കോര്‍ 11-13, 11-7, 11-2, 11-6, 11-8. ഇന്ത്യയുടെ തന്നെ സത്യന്‍ ജ്ഞാനശേഖരന്‍ വെങ്കലം നേടി.

22 സ്വര്‍ണവുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. 16 വെള്ളിയും 23 വെങ്കലവും അക്കൗണ്ടിലുണ്ട്. 66 സ്വര്‍ണമുള്ള ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ട് (56), കാനഡ (26) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week