യു.ഡി.എഫ് അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫിന്റെ അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയില്‍ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തില്‍ യുഡിഎഫിന് ആത്മ വിശ്വാസം നല്‍കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ല. പ്രാദേശിക പ്രശ്‌നങ്ങളും വ്യക്തിപരമായ സ്വാധീനങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അക്കാര്യത്തിലാണ് ഇടതുപക്ഷത്തിന് മുന്‍തൂക്കം. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചു നോക്കിയാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഇടുപക്ഷമാണ് വിജയിച്ചത്. കേരളത്തിലെ സര്‍ക്കാരിന്റെ മുഴുവന്‍ സ്വാധീനവും ഉപയോഗിച്ചിട്ടും എല്‍ഡിഎഫിന് 2015നേക്കാള്‍ മെച്ചപ്പെടാനായില്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളപൂശിയെന്ന എല്‍ഡിഎഫിന്റെ നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ ബിജെപിക്ക് സ്ഥാനമില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തമായി. ഏതാനും പോക്കറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് സ്വാധീനം. കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ബിജെപിക്കായില്ല. ബിജെപി പൂര്‍ണ പരാജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News