ഒബിസി ബിൽ :രാജ്യസഭയും ഐക്യകണ്ഠേന പാസാക്കി

ന്യൂഡൽഹി:ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും പാസാക്കി. 187 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോൾ ആരും എതിര്‍ത്തില്ല. ഇന്നലെ ലോക്സഭ ബില്ല് പാസാക്കിയിരുന്നു. ഒബിസി പട്ടിക നിശ്ചയിക്കുന്നതിനുള്ള അധികാരം ഇതോടെ സംസ്ഥാനങ്ങൾക്ക് തിരിച്ചുകിട്ടുകയാണ്. അതേസമയം, ഇൻഷ്വറൻസ് മേഖലയിൽ കൂടുതൽ സ്വകാര്യവത്കരണം അനുവദിക്കുന്ന ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.

ഇന്നലെ ലോക്സഭ 385 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചിരുന്നു. എതിര്‍പ്പില്ലാതെയാണ് ലോക്സഭയിലും ബില്‍ പാസായത്. കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചിരുന്നു. ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നത്. മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ വ്യവസ്ഥകളും ബില്ലിലുണ്ട്.

മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസർക്കാർ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തിൽ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News