മുംബൈ:നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ വ്യവസായിയും ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് ഈ വർഷം ആദ്യം മുംബൈക്ക് സമീപം ഒരു ബംഗ്ലാവിനുള്ളിൽ നടന്ന അശ്ലീല ചിത്രീകരണം പോലീസ് റെയ്ഡ് ചെയ്തതും അതിനേത്തുടർന്ന് നടന്ന അന്വേഷണവും. ഫെബ്രുവരിയിൽ ആരംഭിച്ച അന്വേഷണം തുടക്കത്തിൽ മന്ദഗതിയിലായിരുന്നെങ്കിലും സമീപ കാലത്ത് ശക്തമായതായും ഇത് രാജ് കുന്ദ്രയിൽ എത്തിയതായും പോലീസ് പറഞ്ഞു.
വടക്കൻ മുംബൈയിലെ മാദ് ദ്വീപിലെ ഒരു ബംഗ്ലാവിൽ ഈ വർഷം ഫെബ്രുവരി 4 നാണ് പോലീസ് റെയ്ഡ് നടത്തിയത്. അശ്ലീല ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയ കേസിൽ അഞ്ച് പേരെ ഇവിടെ നിന്ന് പിടികൂടിയിരുന്നു. രണ്ട് പേരുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് റെയ്ഡ് നടത്തിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗ്ലാവിൽ നിന്ന് രക്ഷപെടുത്തിയ ഒരു സ്ത്രീയെ പരാതിക്കാരിയാക്കി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
റെയ്ഡിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് അശ്ലീല ചിത്രങ്ങളുടെ നിർമാതാവായ റോവ ഖാൻ, നടനായ ഗെഹ്ന വസിഷ്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം യുകെ ആസ്ഥാനമായുള്ള കെന്റിൻ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന ഉമേഷ് കാമത്തിലേക്ക് എത്തുകയായിരുന്നു.
രാജ് കുന്ദ്രയുടെ മുൻ പേഴ്സണൽ അസിസ്റ്റന്റായിരുന്നു ഉമേഷ് കാമത്ത്. ചോദ്യം ചെയ്യലിനിടയിൽ ഉമേഷ് കാമത്താണ് രാജ് കുന്ദ്രയുടെ പേര് വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കാമത്തിന്റെ അറസ്റ്റും തുടർന്നുള്ള അന്വേഷണവുമാണ് പോലീസിനെ രാജ് കുന്ദ്രയിലേക്ക് എത്തിച്ചത്. ഇയാളുടെ പേര് നേരത്തെ തന്നെ ഉയർന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളില്ലായിരുന്നുവെന്നാണാണ് പോലീസ് വ്യക്തമാക്കുന്നത്.
ആപ്പിന്റെ ഉടമസ്ഥത കെന്റിനായിരുന്നെങ്കിലും രാജ് കുന്ദ്രയുടെ മുംബൈ ആസ്ഥാനമായുള്ള വിയാൻ ഇൻഡസ്ട്രീസാണ് ഹോട്ട്ഷോട്ട്സ് ആപ്ലിക്കേഷന്റെ നടത്തിപ്പുകാരെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ കടുത്ത നിയമങ്ങൾ മറികടക്കുന്നതിനായി ക്ലിപ്പുകൾ അപ്ലോഡ് ചെയ്യാൻ കെന്റിൻ ഉപയോഗിച്ചതായി പോലീസ് കരുതുന്നു. ക്ലിപ്പുകൾ ഇന്ത്യയിൽ ചിത്രീകരിച്ചതായും വി ട്രാൻസ്ഫർ ഉപയോഗിച്ച് യുകെയിലേക്ക് മാറ്റിയ ശേഷം മൊബൈൽ ആപ്ലിക്കേഷനുകളിൽ റിലീസ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.