ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു, മലയാളികളടക്കമുള്ള 16 ഇന്ത്യക്കാര്‍ ഉടന്‍ നാട്ടിലെത്തും

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍ അറിയിച്ചു. 16 ഇന്ത്യക്കാരുള്‍പ്പെടെ 24 ജീവനക്കാരെയാണു വിട്ടയച്ചത്. കപ്പല്‍ ജീവനക്കാരിലെ ഏക വനിതയായിരുന്ന മലയാളി ആന്‍ ടെസ ജോസഫിനെ ഏപ്രില്‍ 18ന് മോചിപ്പിച്ചിരുന്നു.

ശേഷിക്കുന്നവരില്‍ മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു.

ഏപ്രില്‍ 13നാണ് ഹോര്‍മുസ് കടലിടുക്കിനു സമീപത്തു വച്ച് ഇസ്രയേല്‍ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 25 ക്രൂ അംഗങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

സമുദ്ര നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്‍ വിശദീകരിച്ചത്. ഡമാസ്‌കസിലെ കോണ്‍സുലേറ്റിനു നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിറകെയാണ് കപ്പല്‍ പിടിച്ചെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News