31.1 C
Kottayam
Saturday, May 18, 2024

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: 13 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളിൽ കിഴക്കൻ മേഖലകളിൽ അടക്കം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. നേരത്തെയുള്ള  മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി സംസ്ഥാനത്തെ 13 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുതുതായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

കഴിഞ്ഞ രണ്ട് മണിക്കൂറുൽ കോട്ടയത്തെ പൂഞ്ഞാറിൽ 96 mm മഴയാണ് ലഭിച്ചത്. ആര്യനാട് 96 mm, പീരുമേട് 89 mm, പാലോട് 74 mm, കുളത്തൂപുഴ 52 mm, കുളമാവ് 51 mm എന്നിങ്ങനെയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത മഴയുടെ കണക്ക്. കണ്ണൂർ പയ്യാവൂരിൽ ഒന്നര മണിക്കൂർ 54 mm മഴ ലഭിച്ചു. 

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപത്തായി നിലവിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ മറ്റൊരു ചക്രവാതചുഴി രൂപപ്പെടും. ഇത് വ്യാഴാഴ്ചയോടെ ബംഗാൾ ഉൾകടലിൽ എത്തിചേർന്നു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. അതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. തുലാവർഷത്തിനു മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും.

തിരുവനന്തപുരം ജില്ലയിൽ മലയോര മേഖലയിൽ പെയ്ത മഴയിൽ വ്യാപക നാശം. വിതുര തൊളിക്കോട് മഴയിൽ മണ്ണ് ഇടിഞ്ഞ് വീട് തകര്‍ന്നു. ജോൺ സാമുവൽ റെഗുലസിന്‍റെ വീടാണ് ഇടിഞ്ഞ് വീണത്. ആര്‍ക്കും പരിക്കില്ല. തൊളിക്കോട് റോഡിലെ മണ്ണ് ആട്ടിൻകൂടിലേക്ക് ഇടിഞ്ഞുവീണ് അഞ്ച് ആട്ടിൻകുട്ടികൾ മരിച്ചു. ഷംസുദ്ദീന്‍റെ വീടിനോട് ചേര്‍ന്നുള്ള ആട്ടിൻകൂടാണ് ഇടിഞ്ഞുവീണത്. വീട് അപകടാവസ്ഥയിലാണ്. ഉച്ചമുതൽ പെയ്ത മഴയിൽ തിരുവനന്തപുരം തെങ്കാശി ദേശീയപാതയിൽ വെള്ളംകയറി. പാലോട് ഇളവെട്ടത്താണ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്തവിധം വെള്ളക്കെട്ടുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week