27.7 C
Kottayam
Monday, April 29, 2024

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത,കനത്ത ജാഗ്രത

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ കേരളം ജാഗ്രതയിലാണ്.

മലപ്പുറത്തെ മലയോര മേഖലകളിൽ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ മഴ കുറഞ്ഞിട്ടുണ്ട്. വൈകുന്നേരം പെയ്ത മഴയിൽ നിലമ്പൂർ വെളിയംതോട്ടെ ഒരു കിണർ ഇടിഞ്ഞ് താഴ്ന്നു. അകമ്പാടത്ത് മലവെള്ള ഭീഷണിയുളള 6 കുടുംബങ്ങളെ ബന്ധുവീട്ടുകളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു.

ചോക്കാട് പുഴ , ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ 8 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. അകമ്പാടം കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 36 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. നിലമ്പൂരിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. ഭവാനിപ്പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകി. സൈലന്റ് വാലി വനമേഖലയിൽ ശക്തമായ മഴയാണ്. കുന്തിപ്പുഴയിൽ മലവെള്ള പാച്ചിലുണ്ടായി. ചെമ്മണ്ണൂർ, താവളം എന്നീ പാലങ്ങൾ വെള്ളത്തിനടിയിലാണ്. ചെമ്മണ്ണൂർ പാലത്തിന്റെ കൈവരിക്ക് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിന്റെ കൈവരികൾ താൽകാലികമായാണ് പുനസ്ഥാപിച്ചിരുന്നത്. ജലനിരപ്പ് ഉയർന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു.

കനത്ത മഴയെ തുടർന്ന മൂന്നാർ പൊലീസ് ക്യാൻറീനിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിലേക്കുള്ള വാഹനങ്ങൾ പഴയ മൂന്നാർ ബൈപ്പാസു വഴി തിരിച്ചു വിട്ടിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ രാവിലെ ആരംഭിക്കും. കാലവർഷം ശക്തി പ്രാപിച്ചതിനെ തുടന്ന് ജില്ലയിൽ ഞായറാഴ്ച വരെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറുവരെയാണ് നിരോധനം.

മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലാണ് നടപടി. മുൻ കരുതൽ നടപടികളുടെ ഭാഗമായി മൂന്നാറിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആരെയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. പള്ളിവാസല്‍ ഹെഡ് വര്‍ക്ക്‌സ്, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ദേവിയാര്‍ പുഴ, നല്ലത്തണ്ണി,മുതിരപ്പുഴ, കന്നിമലയാര്‍ തുടങ്ങി അടിമാലി, മൂന്നാര്‍ മേഖലകളിലെ പുഴകളിലൊക്കെയും ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week