രാഹുലിനോടു രൂപസാദൃശ്യമുള്ളയാളെ പോലീസ് കണ്ടെത്തി ആലപ്പുഴയിലെത്തിച്ചു;അത് രാഹുൽ അല്ല,അമ്മ മിനി സ്ഥിരീകരിച്ചു

ആലപ്പുഴ: പതിനേഴു വര്‍ഷംമുന്‍പ് കാണാതായ രാഹുലിനോടു രൂപസാദൃശ്യമുള്ളയാളെ പോലീസ് കണ്ടെത്തി ആലപ്പുഴയിലെത്തിച്ചു. ആകാംക്ഷയുടെ മുള്‍മുനയില്‍ വ്യാഴാഴ്ച രാത്രി 9.15-ന് അമ്മ മിനിയുടെ മുന്നിലെത്തിച്ചപ്പോള്‍ ആദ്യം നോക്കിയത് കാലിലെ മറുകായിരുന്നു. അപ്പോള്‍ത്തന്നെ അതു തന്റെ കുട്ടിയല്ലെന്ന് അമ്മ ഉറപ്പിച്ചു.

തുടര്‍ന്ന്, ബന്ധുക്കളുടെയും അയല്‍വാസികളുടെയും ഊഴമായി. അവര്‍ രാഹുലിന്റെ ചെവിയുമായി സാമ്യമുണ്ടെന്നു മാത്രമാണു പറഞ്ഞത്. രാഹുലല്ലെന്നു മിനി ഉറപ്പിച്ചതോടെ പോലീസ് 24 വയസ്സുകാരനെ ആലപ്പുഴയിലുള്ള കുടുംബസുഹൃത്തിനൊപ്പം പറഞ്ഞുവിട്ടു.

രാഹുലിനോടു സാദൃശ്യമുള്ള കുട്ടിയെ കണ്ടെന്ന അവകാശവാദവുമായി മുംബൈയില്‍നിന്നാണു കത്തും ഫോട്ടോയും മിനിക്കു കിട്ടിയത്. മലയാളിയായ വസുന്ധരാദേവിയാണു കത്തയച്ചത്. രാഹുലിനോടു സാദൃശ്യമുള്ള വിനയ് എന്ന കുട്ടിയെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ കണ്ടെന്നാണു കത്തിലുള്ളത്. വിനയ് ഇപ്പോള്‍ നെടുമ്പാശ്ശേരി ഭാഗത്തുണ്ടെന്നും പറഞ്ഞിരുന്നു.

കത്തില്‍ പറയുന്ന ‘വിനയ്’ എന്നുപേരുള്ളയാളെ എറണാകുളം ലുലുമാളില്‍ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് പോലീസ് കണ്ടെത്തിയത്. 2005 മേയ് 18-നു വൈകീട്ട് നാലുമണിയോടെ വീടിനു സമീപം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നതിനിടെയാണ് ഏഴുവയസ്സുകാരന്‍ രാഹുലിനെ പെട്ടെന്നു കാണാതായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News