ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയിനെതിരെ ആഞ്ഞടിച്ച് നടൻ വിജയകാന്തിന്റെ ഭാര്യയും വിരുദാചലം എംഎൽഎയുമായ പ്രേമലത വിജയകാന്ത്. വിജയിന്റെ ജ്യോതിഷിക്ക് സർക്കാർ നിയമനം നൽകിയതിനെയാണ് പ്രേമലത കടുത്ത ഭാഷയിൽ വിമർശിച്ചത്.
പ്രേമലതയുടെ വാക്കുകൾ: മുഖ്യമന്ത്രി വിജയ് താന്‍ രാഷ്ട്രീയ കുടുംബത്തിൽ നിന്നുവന്നയാളല്ല എന്ന് പറഞ്ഞപ്പോൾ സഭയിലുള്ളവരെല്ലാം അദ്ദേഹത്തെ സ്വീകരിച്ചു. എന്നാൽ ഇപ്പോൾ വിജയിന്റെ ജ്യോതിഷിയായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്പെഷൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചിരിക്കുന്നു. ഒരു ജ്യോത്സന് സർക്കാര്‍ നിയമനം നൽകിയതിനെ തമിഴകം ഒന്നാകെ എതിർക്കുന്നു. ജ്യോതിഷിയെ വ്യക്തിപരമായി ആണ് നിയമിക്കേണ്ടത്. സർക്കാർ സർവീസിലല്ല. നിങ്ങളെ വിശ്വസിച്ച് നിങ്ങൾക്ക് വോട്ടുചെയ്ത യുവതലമുറയോട് എന്ത് മറുപടിയാണ് നിങ്ങൾ പറയുക, നിങ്ങൾ എന്ത് സന്ദേശമാണ് യുവാക്കൾക്ക് നൽകുക? ഇതിന് കൃത്യമായ മറുപടി നൽകണം– പ്രേമലത പറഞ്ഞു.
പ്രേമലതയുടെ ചോദ്യങ്ങൾക്ക് വിജയ് മറുപടി പറഞ്ഞില്ല. വിജയ്യും വിജയകാന്തും തമ്മിൽ വളരെ അടുത്ത ബന്ധം നിലനിലനിന്നിരുന്നു. പ്രേമലത, വിജയ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്റെ സഹോദരൻ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പ്രേമലതയുടെ സത്യപ്രതിജ്ഞയ്ക്കിടെ മുഖ്യമന്ത്രി വിജയ് എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിച്ചതും വാർത്തയായിരുന്നു. തമിഴകത്തിന്റെ ക്യാപ്റ്റൻ എന്നുവിളിക്കുന്ന വിജയകാന്താണ് വിജയിന്റെ സിനിമയിലെ ഗുരുസ്ഥാനീയൻ. തുടക്കകാലത്ത് നായകൻ എന്ന നിലയിൽ വിജയ്ക്ക് ഏറെ പിന്തുണ നൽകിയ വിജയകാന്തിനോടും കുടുംബത്തോടും അടുത്ത ബന്ധമാണ് വിജയ് സൂക്ഷിക്കുന്നത്.


