നാരങ്ങ പറിച്ചതിന് 12-കാരനെ തല്ലിക്കൊന്നു; മൃതദേഹവുമായി പ്രതിഷേധിച്ചതോടെ പ്രതികളെ കസ്റ്റഡിയിലെടുത്തു

നാരങ്ങ പറിച്ചതിന് 12-കാരനെ തല്ലിക്കൊന്നു; മൃതദേഹവുമായി പ്രതിഷേധിച്ചതോടെ പ്രതികളെ കസ്റ്റഡിയിലെടുത്തു

നളന്ദ: ബിഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചതിന് 12-കാരനെ മർദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. അസ്ഥാവൻ പിഎസ് ഏരിയയിലെ ശക്രവൺ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ശുഭം കുമാർ എന്ന 12 വയസുകാരനാണ് ജീവൻ നഷ്ടപ്പെട്ടത്.

പോലീസ് പറയുന്നതനുസരിച്ച്; സംഭവം നടന്ന ദിവസം വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശുഭം. ഈ സമയം അടുത്ത വീട്ടിലെ നാരങ്ങാമരത്തിൽനിന്നും ഒരു നാരങ്ങ താഴെ വീണു. കളിച്ചുകൊണ്ടിരുന്ന കുട്ടി ഈ നാരങ്ങ എടുത്തുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അനുവാദം കൂടാതെ നാരങ്ങ എടുത്തതിൽ പ്രകോപിതനായ വീട്ടുടമ പന്ത്രണ്ടോളം പേരെയും കൂട്ടി ശുഭമിനെ മൃഗീയമായി മർദിക്കുകയായിരുന്നു. അനുവാദം കൂടാതെ മരത്തിൽനിന്നും നാരങ്ങ പറിച്ചു എന്ന് ആരോപിച്ചാണ് ഇയാൾ കുട്ടിയെ മർദിച്ചതെന്നും, എന്നാൽ താഴെ വീണ നാരങ്ങയാണ് കുട്ടി എടുത്തതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

സംഭവത്തിന് പിന്നാലെ ഇവിടെ വലിയതോതിൽ ജനങ്ങൾ സംഘടിക്കുകയും മൃതദേഹവുമായി പ്രകടനം നടത്തുകയും ചെയ്തു. സ്ഥിതി വഷളായതോടെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നായിരുന്നു ജനങ്ങളുടെ പക്ഷം.

തുടർന്ന് ബലം പ്രയോഗിച്ച് പോലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റുചെയ്തതായി എസ്പി ഭരത് സോണിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ‘പ്രതികളെ കോടതിയിൽ ഹാജരാക്കും. കേസിൽ അന്വേഷണം നടന്നുവരികയാണ്. കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭ്യമാക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്.’ എസ്പി അറിയിച്ചു.

ജില്ലാ മജിസ്‌ട്രേറ്റും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് സന്ദർശനം നടത്തിയെന്നും പ്രദേശത്ത് ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നും എസ്പി പറഞ്ഞു. എന്നിരുന്നാലും പ്രദേശത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് സമീപപ്രദേശങ്ങളിലെ 12 പോലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ സുരക്ഷാ ക്രമീകരണങ്ങൾക്കായി ഇവിടെ വിന്യസിച്ചിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News