രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ഗർഭിണിയും നവജാത ശിശുവും മരിച്ചു

ഇടുക്കി: രക്ത സ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയും നവജാത ശിശുവും മരിച്ചു. പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണ കാരണമെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ തടിച്ചുകൂടി. കട്ടപ്പന സുവർണഗിരി കരോടൻ ജോജിന്‍റെ ഭാര്യ ജിജിയാണ് മരിച്ചത്.

അട്ടപ്പള്ളം സ്വദേശിനിയാണ്. നാല് മാസം ഗർഭിണിയായിരുന്നു ജിജി. രക്ത സ്രാവത്തെ തുടർന്നാണ് ബന്ധുക്കൾ ജിജിയെ പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നിയന്ത്രണം നിലനിന്നതിനാൽ ബന്ധുക്കളെ പുറത്താണ് നിർത്തിയത്. ഇതിനിടെ ബ്ലഡ് വേണമെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ബ്ലഡ് എത്തിച്ചു നൽകിയതായും പറയപ്പെടുന്നു. ഇതിനിടെ ആശുപത്രിയിലേക്ക് പൊലീസ് ജീപ്പ് എത്തിയതോടെയാണ് പുറത്ത് കാത്തു നിന്ന ബന്ധുക്കൾക്ക് സംശയം തോന്നിയത്. 
തുടർന്ന് പൊലീസാണ് അമ്മയും കുഞ്ഞും മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഇതോടെ നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടി. വണ്ടൻമേട് സ്റ്റേഷനിൽ നിന്നും സി.ഐ ഉൾപ്പെടെയുള്ള പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മരണ കാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം കോവിഡ് ടെസ്റ്റിനായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News