സീറ്റ് വിറ്റ നേതാക്കളെ പിരിച്ചുവിടണം; കെ.പി.സി.സി ആസ്ഥാനത്ത് പോസ്റ്ററുകള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ടു കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം വ്യാഴാഴ്ച ചേരാനിരിക്കെയാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

തിരുവനന്തപുരം കോര്‍പറേഷനിലെ ദയനീയ പരാജയത്തില്‍ നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണു പോസ്റ്ററുകള്‍. സീറ്റ് വില്‍ക്കാന്‍ കൂട്ടുനിന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നു പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരു പറഞ്ഞാണു പോസ്റ്ററിലെ ആരോപണങ്ങള്‍. ഡിസിസി പിരിച്ചു വിടണമെന്നും പോസ്റ്ററില്‍ ആവശ്യമുണ്ട്.

കെപിസിസി ആസ്ഥാനം കൂടാതെ തിരുവനന്തപുരത്തു വിവിധ ഇടങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 100 അംഗ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 10 സീറ്റ് മാത്രമാണു കോണ്‍ഗ്രസിന് നേടാനായത്. ഇതാണു പ്രതിഷേധത്തിനു കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News