ഹൂസ്റ്റൺ: എന്തൊരു തിരിച്ചുവരവ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും. ഉയിരും ഉശിരും വീണ്ടെടുത്ത നായകന്റെ ചിറകിൽ സ്വപ്നതുല്ല്യമായൊരു ജയത്തോടെയാണ് അവർ ലോകകപ്പിൽ വിജയവഴിയിൽ തിരിച്ചെത്തിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഡബിളടക്കം അഞ്ച് ഗോളുകൾ വലയിൽ കയറ്റിയാണ് പോർച്ചുഗൽ ഉസബക്കിസ്ഥാനെ മുക്കി ഗ്രൂപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. നാലു ഗോളുകൾ പോർച്ചുഗീസുകാർ അടിച്ചു. ഒന്ന് സെൽഫ് ഗോളായി.
ആറാം മിനിറ്റിലും മുപ്പത്തിയൊൻപതാം മിനിറ്റിലുമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. ഇതോടെ കളിച്ച ആറ് ലോകകപ്പിലും ഗോൾ നേടുന്ന ഏക താരമായി ക്രിസ്റ്റ്യാനോ മാറി. നൂനോ മെൻഡസും പകരക്കാരൻ റാഫേൽ ലിയാവോയുമാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. ഡിഫൻഡർ അബ്ദുകൊദ്രർ ഖുഷാനോവിന്റെ വകയായിരുന്നു സെൽഫ് ഗോൾ. തുടർച്ചയായ രണ്ടാം തോൽവിയോടെ ഉസ്ബക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ മത്സരത്തിൽ അവർ കൊളംബിയയോട് പരാജയപ്പെട്ടിരുന്നു. പോർച്ചുഗൽ ആദ്യ മത്സരത്തിൽ കോംഗോയോട് സമനില വഴങ്ങുകയായിരുന്നു. കൊളംബിയക്കെതിരെയാണ് അവരുടെ ഗ്രൂപ്പിലെ അവസാന മത്സരം.


